ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യം 234 ൽ 158 സീറ്റ് നേടി അധികാരത്തിലേക്ക്. 125 സീറ്റുള്ള ഡി.എം.കെയ്ക്ക് ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമുണ്ട്. കൊളത്തൂർ മണ്ഡലത്തിൽ ആകെ വോട്ടിന്റെ 58 ശതമാനം നേടിയ പാർട്ടി അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകും.സഖ്യകക്ഷികളിൽ കോൺഗ്രസിന് 17 സീറ്റും സി.പി.എം, സി.പി.ഐ കക്ഷികൾക്ക് രണ്ടു വീതവും. അണ്ണാ ഡി.എം.കെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് 76 സീറ്റ് ലഭിച്ചു. സഖ്യത്തിലെ പി.എം.കെയ്ക്ക് അഞ്ചും ബി.ജെ.പിക്ക് നാലും സീറ്റുകൾ.കോയമ്പത്തൂർ സൗത്തിൽ തുടക്കം മുതൽ നേരിയ ലീഡ് നേടിയിരുന്ന ചലച്ചിത്രതാരവും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമലഹാസൻ അവസാന റൗണ്ടിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇവിടെ ബി.ജെ.പി മഹിളാമോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനാണ് ജയം. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച നടി ഖുശ്ബു സുന്ദർ തൗസന്റ് ലൈറ്റ്സിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവർ വിജയിച്ചു.