ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്ത നിർമാണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ്. നേരത്തെ റഫാൽ അഴിമതിയുടെ സമയത്ത് ഉയർത്തിയ ‘ചൗക്കീദാർ ചോർ ഹേ’ കാമ്പയിനിന് സമാനമായി ഇക്കുറി മോദി മഹലുമായാണ് കോൺഗ്രസ് രംഗത്തെത്തുന്നത്.
കോവിഡിൽ ഓക്സിജൻ ലഭിക്കാതെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലവും ആയിരങ്ങൾ മരിച്ച് വീഴുേമ്പാൾ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനെതിരായി വലിയ പ്രതിഷേധം ഉയർത്തുകയാണ് മോദി മഹലിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കാമ്പയിനിന് തുടക്കമിട്ടത്. ഇപ്പോൾ നിരവധി നേതാക്കളാണ് ഇത് ഏറ്റുപിടിക്കുന്നത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി ശ്രീനിവാസ് കഴിഞ്ഞ ദിവസം മോദി മഹൽ കാമ്പയിൽ ഉയർത്തിയിരുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ക്രൈംബ്രാഞ്ച് ശ്രീനിവാസിനെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ട്വീറ്റ്. മോദി മോദി മഹലിെൻറ നിർമാണ തിരക്കിലാണെങ്കിൽ ഞങ്ങൾ ജനങ്ങളെ സഹായിക്കാനുള്ള ശ്രമത്തിലാണെന്ന് ശ്രീനിവാസ് ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് പ്രതിരോധത്തിന് പണം ചെലവഴിക്കാതെ മോദി മഹലിനായി 20,000 കോടി ചെലവാക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി മധ്യപ്രദേശ് കോൺഗ്രസ് ഐ.ടി സെക്രട്ടറി കമലേഷ് ശിവാരയും രംഗത്തെത്തിയിരുന്നു. മോദി മഹൽ ഹാഷ്ടാഗിലുള്ള ട്വീറ്റുകൾ കോൺഗ്രസ് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.