ന്യുഡൽഹി: വാക്സിൻ ബുക്കിങ്ങിന് സൗകര്യമൊരുക്കാനൊരുങ്ങി പേടിഎമ്മും മേക്ക്മൈട്രിപ്പും. ഇരു കമ്പനികളും ഇതിനായി കേന്ദ്രസർക്കാറിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. കോവിൻ പോർട്ടലിന് പുറമേ വാക്സിൻ ബുക്കിങ്ങിനുള്ള സൗകര്യമായിരിക്കും ഇരു കമ്പനികളും ഒരുക്കുക. കോവിൻ പോർട്ടലിന് പുറമേ വാക്സിൻ ബുക്കിങ് മറ്റ് കമ്പനികൾക്ക് നൽകുന്നത് കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.
നേരത്തെ കോവിൻ പോർട്ടലിനെ തേർഡ് പാർട്ടി ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കോവിൻ തലവൻ ആർ.എസ് ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഏകദേശം 15ഓളം സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പേയ്ടിഎമ്മിനും മേക്ക്മൈട്രിപ്പിനും പുറമേ ഇൻഫോസിസും ഇക്കാര്യത്തിൽ സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ മേക്ക്മൈട്രിപ്പ് ഉപയോഗിക്കുന്നുണ്ട്. വാക്സിൻ ബുക്കിങ് എളുപ്പമാക്കാനുള്ള സൗകര്യം കൂടി ജനങ്ങൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് കമ്പനി സി.ഇ.ഒ രാജേഷ് മാഗോവ് പറഞ്ഞു. അതേസമയം, ഏതെല്ലാം ആപുകളെ വാക്സിൻ ബുക്കിങ്ങിെൻറ ഭാഗമാക്കണമെന്ന് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.