തിരുവനന്തപുരം: കർണാടക സംഗീതജ്ഞ ബി പൊന്നമ്മാൾ (96) അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാൾക്കുണ്ട്.
തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ച പൊന്നമ്മാൾക്ക് വലിയ ആസ്വാദകരുണ്ടായിരുന്നു. 2006 സെപ്റ്റംബർ 23 ന് തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ അവർ പാടിയിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ പൊന്നമ്മാൾ സ്ത്രീകളെ വിലക്കിയിരുന്ന 300 വർഷത്തെ പാരമ്പര്യത്തിന് അവസാനമുണ്ടാക്കിയത്.

അധ്യാപകനായ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ൽ ജനിച്ച പൊന്നമ്മാൾ ഏഴാം വയസ് മുതലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യബാച്ചിൽ ഗാന പ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായി.

പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ സംഗീതാധ്യാപകയായി ജോലി ആരംഭിച്ച പൊന്നമ്മാൾ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജിന്റെ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here