ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദായനികുതി പരിധിക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 7500 രൂപ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ്ബ്യൂറോ. ആവശ്യമായവർക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നൽകണം. വിദേശത്തുനിന്നുകൂടി വാക്സിൻ സമാഹരിച്ച് സൗജന്യ സാർവത്രിക വാക്സിനേഷന് അടിയന്തരമായി തുടക്കമിടണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.
രാജ്യത്ത് കൊവിഡ് വീണ്ടും കൂടുകയാണ്. മൂന്നാം തരംഗത്തിലേക്ക് കടക്കുംമുമ്പ് പരമാവധി പേർക്ക് വാക്സിൻ നൽകണം. മുതിർന്നവരിൽ 10.83 ശതമാനത്തിന് മാത്രമാണ് രണ്ടുഡോസ് കിട്ടിയത്. വാക്സിനില്ലെന്ന പരാതി എല്ലാ സംസ്ഥാനത്തിനുമുണ്ട്. വാക്സിൻ സംഭരണം മന്ദഗതിയിൽ നടക്കുമ്പോഴും കേന്ദ്രം വാക്സിനേഷന്റെ കാര്യത്തിൽ പാർലമെന്റിൽ ഒരേ ദിവസം മൂന്ന് കണക്ക് നൽകുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.