ന്യൂഡൽഹി: ഏറെ നാളത്തെ ആശങ്കയ്ക്കും തർക്കങ്ങൾക്കും ഒടുവിൽ തമിഴ്‌നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

ലോക്സഭയിൽ നടക്കുന്ന മൺസൂൺ സെഷനിൽ, തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്നാട് എംപിമാർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ വിഭജിക്കാൻ ആവശ്യം സർക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവർ പാർലമെന്റിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ എംപിയായ ടി ആർ പരിവേന്ദറുമാണ് സഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ഇത്തരത്തിൽ ഒരു വിഭജനത്തിന്റെ കാരണങ്ങൾ, ഉദ്ദേശം, ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും ഇരുവരും ചോദിച്ചു.

ഈ ചോദ്യങ്ങൾക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. പുതിയ സംസ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കാലാകാലങ്ങളിൽ ആവശ്യങ്ങൾ ഉയരുന്നുണ്ട്. ഒരു പുതിയ സംസ്ഥാനത്തിന്റെ രൂപീകരിക്കുന്നതിലൂടെ അനന്തരഫലങ്ങളും നമ്മുടെ രാജ്യത്തെ ഫെഡറൽ രാഷ്ട്രീയത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

പ്രസക്തമായ എല്ലാ ഘടകങ്ങളേയും കണക്കിലെടുത്തതിന് ശേഷം മാത്രമേ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന കാര്യത്തിൽ സർക്കാർ കടക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, നിലവിൽ അത്തരത്തിൽ ഒരു നിർദ്ദേശവും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, തമിഴ്‌നാട് വിഭജനത്തെ സംബന്ധിച്ച് കിംവദന്തിക്ക് വിരാമമിട്ടു.

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശത്തിന് കീഴിൽ പത്തു ലോക്സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുമുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് പ്രചരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here