ന്യൂഡൽഹി: കടക്കെണിയിൽ അകപ്പെട്ട് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യപത്രം സമർപ്പിച്ച് ടാറ്റ. ലേലത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതിയായ സെപ്റ്റംബർ 15ന് ടാറ്റ ഗ്രൂപ്പ് അപേക്ഷ നൽകിയെന്നാണ് റിപ്പോർട്ട്. ടാറ്റക്കൊപ്പം സ്പൈസ്ജെറ്റാണ് എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ളതെന്നാണ് വാർത്തകൾ.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഒാഹരിയും വിൽക്കാനാണ് കേന്ദ്രസർക്കാറിന്‍റെ പദ്ധതി. ഗ്രൗണ്ട് ഹാൻഡലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.
എയർ ഇന്ത്യയുടെ ഓഹരി വിൽപനക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടില്ലെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. നിലവിൽ 43,000 കോടിയാണ് എയർ ഇന്ത്യയുടെ ബാധ്യത. ഇതിൽ 22,000 കോടി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡിലേക്ക് മാറ്റിയിരുന്നു.