ദില്ലി: ഇനി രാജ്യത്ത് ഫോണ്‍ വില്‍ക്കണമെങ്കില്‍ യുഎസ്ബി-സി ചാര്‍ജിങ് പോര്‍ട്ടും വേണം. 2025 മാര്‍ച്ച് മുതല്‍ രാജ്യത്ത് വില്ക്കുന്ന മൊബൈലുകള്‍ക്ക് യുഎസ്ബി-സി ചാര്‍ജിങ് പോര്‍ട്ട് നിര്‍ബന്ധമാക്കും. ഇതിനായി ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് 2025 മാര്‍ച്ച് വരെ സമയപരിധി നല്‍കിയിട്ടുണ്ട്. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിങ് ‘ദി ഇക്കണോമിക് ടൈംസി’നോടാണ് ഇക്കാര്യം പറഞ്ഞത്.

2023 ഡിസംബര്‍ 28നകം പോര്‍ട്ടുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. 2024 ഡിസംബര്‍ 28ന് ഇത് പ്രാബല്യത്തില്‍ വരുത്താനുമാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. യൂറോപ്യന്‍ യൂണിയന്റെ തീരുമാനം നിലവില്‍ വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാകും ഇന്ത്യയില്‍ ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. ചാര്‍ജറുകള്‍ ഒരേ തരത്തിലാക്കുന്നത് സംബന്ധിച്ച് നടപടി പരിശോധിക്കാന്‍ കര്‍മസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇലക്ട്രോണിക്‌സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ അടങ്ങിയതാണ് സമിതി. മിക്ക ആന്‍ഡ്രോയിഡ് ഫോണുകളും നിലവില്‍ ടൈപ്-സി പോര്‍ട്ടുമായാണ് വിപണികളിലെത്തുന്നത്.

നേരത്തെ ചാര്‍ജറുകളും കേബിളുകളും ഒഴിവാക്കി റെഡ്മീ രംഗത്ത് വന്നിരുന്നു. അതിന് മുന്‍പ് ചാര്‍ജര്‍ ഒഴിവാക്കി ഫോണ്‍ പുറത്തിറക്കിയത് ഷവോമിയാണ്. പക്ഷേ ഇന്ത്യയില്‍ ആദ്യമായി ആണ് ചാര്‍ജര്‍ ഇല്ലാതെ ഷാവോമി ഫോണ്‍ ഇറക്കുന്നത്. ചാര്‍ജര്‍ ഇല്ലാതെ ഇന്ത്യയില്‍ പുറത്തിറക്കുന്ന റെഡ്മി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫോണ്‍ ആയിരുന്നു റെഡ്മി നോട്ട് 11എസ്ഇ.

ഫോണിന്റെ കൂടെ ചാര്‍ജര്‍ ഇല്ലാത്തതിനാല്‍ 999 രൂപ ചെലവാക്കി വേണം ഷാവോമിയുടെ ഫോണിന് അനുയോജ്യമായ ചാര്‍ജര്‍ വാങ്ങാന്‍. അതിലാകട്ടെ 55 വാട്ട് റാപ്പിഡ് ചാര്‍ജിങ് സൗകര്യമാകും ഉള്ളത്. ചാര്‍ജറുകള്‍ ഒഴിവാക്കുന്നതിന് തുടക്കമിട്ടത് ഐഫോണ്‍ 12 ആണ്. സാംസങ്ങും മറ്റ് ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളും വൈകാതെ ഈ രീതി പിന്‍തുടര്‍ന്നു. നത്തിങ് ഫോണിലും ചാര്‍ജര്‍ ഇല്ലായിരുന്നു.ഒരേ ചാര്‍ജര്‍ എന്ന ആശയത്തിന് മുന്നോടിയായുള്ള നീക്കം ആകാമിത് എന്നാണ് പറയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here