ന്യൂഡൽഹി: കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്ലിക്കേഷൻ രാജ്യത്തെ കോവിഡ് വാക്സീൻ വിതരണത്തിന്റെ പ്രധാന ഭാഗമാകും. വാക്സീൻ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് ആപ് സഹായിക്കും. മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സീൻ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനും ആപ് ഉപയോഗിക്കുമെന്നാണു റിപ്പോർട്ട്.
ഐസിഎംആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഏജൻസികൾ ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രത്തിൽനിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന് ആപ് സഹായിക്കും. വാക്സീന്റെ ഷെഡ്യൂൾ, വാക്സിനേറ്ററിന്റെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുന്നതിന് ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ കഴിയും.
28,000 സംഭരണ കേന്ദ്രങ്ങളിൽ വാക്സീൻ സ്റ്റോക്കുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും താപനില ലോഗറുകൾ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോൾഡ് ചെയിൻ മാനേജർമാരെ വിന്യസിക്കുന്നതിനും ആപ് സഹായിക്കും. ലോഡ് ഷെഡിങ്, വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ എന്നിവ പോലുള്ള സംഭരണ സ്ഥലങ്ങളിലെ താപനില വ്യതിയാനങ്ങൾ കണ്ടെത്താനും ആപ് ഉപകാരപ്പെടും.
ഒരു സംഭരണ കേന്ദ്രത്തിൽനിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ വാക്സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ട്രാക്ക് ചെയ്യും. വാക്സീൻ നൽകേണ്ട ആരോഗ്യ പ്രവർത്തകർ, കോവിഡ് പോരാളികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, രോഗാവസ്ഥയുള്ളവർ തുടങ്ങിയ നാല് മുൻഗണനാ ഗ്രൂപ്പുകളുടെ ഡേറ്റയും ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും.