ശബരിമല: വെർച്വൽ ക്യൂ സംവിധാനം പ്രാവർത്തികമാകാത്തതിനാൽ ശബരിമലയിൽ ഇന്ന് 5000 പേർക്ക് ദർശനത്തിന് സാദ്ധ്യതയില്ല. ഞായറാഴ്ചമുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകിയിട്ടില്ല. നിലവിൽ 2000 പേർക്ക് തിങ്കൾ മുതൽ വെള്ളിവരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് ദർശനത്തിന് അനുമതി.ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്ക് മാത്രമാണ് ഇത്തവണ ശബരിമല ദർശനത്തിന് അനുമതിയുള്ളത്. ഡിസംബർ 26ന് ശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ, ആർ.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയവയിൽ എതെങ്കിലും ഒരു പരിശോധന നടത്തണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശബരിമലയിൽ ജീവനക്കാർക്കും പൊലീസുകാർക്കും വൈറസ്ബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.