ഐസക്കും മുഖ്യമന്ത്രിയും കേന്ദ്രത്തെ അഭിനന്ദിക്കണമെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്രയും കൈയയച്ച് സഹായിച്ച ബജറ്റിന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ തയാറാകണമെന്നും അദേഹം പറഞ്ഞു.

താറുമാറായ ഗതാഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവും ആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്. ബജറ്റിനെ മുൻവിധിയോടെ സമീപിച്ച് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണം. എട്ട് മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യുപിഎ കാലഘട്ടത്തിൽ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ കേരളത്തിന് കേന്ദ്രസർക്കാർ നൽകുന്നത്. കേരളത്തിന്റെ അഭിമാനസ്തംഭമായ കൊച്ചി മെട്രോയ്ക്ക് വേണ്ടി 1957 കോടി രൂപ അനുവദിച്ചതിൽ തന്നെ സംസ്ഥാനത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ താൽപര്യം പ്രകടമാണ്.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ പദ്ധതിയെന്ന പേരിൽ പിണറായി വിജയൻ താക്കോൽദാനം നിർവഹിച്ച 2.5 ലക്ഷം വീടുകൾ കേന്ദ്രസർക്കാരിന്റെ പണം കൊണ്ട് നിർമിച്ചതാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അർബൻ പിഎംഎവൈ പദ്ധതിയാണ് ഒരു ലജ്ജയുമില്ലാതെ പിണറായി വിജയൻ അടിച്ചുമാറ്റിയത്. ജൽജീവൻ മിഷൻ എന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടി 2.5 ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേരളത്തിന്റെ പദ്ധതിയായി പിണറായി വിജയൻ ആഘോഷിക്കുകയാണ്. ഇതിന് ഒരു രൂപ പോലും സംസ്ഥാനത്തിന് ചെലവില്ല. എന്നാൽ ഇത് പിണറായി വിജയന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ഇടതുപക്ഷം.

മോദിയുടെ സൗജന്യ വൈദ്യുതീകരണ പദ്ധതി പിണറായി വിജയൻ സർക്കാരിന്റെ നേട്ടമായാണ് സംസ്ഥാന സർക്കാർ പറയുന്നത്. ആലപ്പുഴ ബൈപ്പാസിന്റെ പകുതി പണവും കേന്ദ്രം നൽകിയതാണെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ വലിയ സംഭവമായി കൊട്ടിഘോഷിക്കുകയാണ് പിണറായി വിജയനും സംഘവും. ഇപ്പോൾ കൊച്ചി മെട്രോയ്ക്ക് കേന്ദ്രസർക്കാർ ബജറ്റിൽ വിലയിരുത്തിയ പണവും സംസ്ഥാനത്തിന്റെതാണെന്ന് പറയാൻ ഇവർക്ക് ഒരു മടിയും കാണില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്ര പദ്ധതികൾ തങ്ങളുടേതാക്കി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ കേരളത്തോളം ദയനീയമായി പരാജയപ്പെട്ട മറ്റൊരു സംസ്ഥാനമില്ല. ഇവിടെ പിആർ വർക്ക് അല്ലാതെ വേറെയൊന്നും നടക്കുന്നില്ല. ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഏറ്റവും മികച്ച കോവിഡ് പ്രതിരോധവുമുള്ള രാജ്യം ഇന്ത്യയാണ്. എന്നാൽ രാജ്യത്തിന്റെ കോവിഡ് രോഗികളുടെ പകുതിയിലധികം കേരളത്തിലാണ്. കോവിഡ് പ്രതിരോധത്തിന് സംസ്ഥാനം ചെലവഴിച്ച പണവും കേന്ദ്രം നൽകിയ പണവും എത്രയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷയായി ഉമ്മൻചാണ്ടി വരുമെന്ന് പറയുന്നവർ മലയാളികളുടെ ഓർമ്മശക്തിയെ പരീക്ഷിക്കുകയാണ്. അഞ്ചുവർഷം മുൻപ് ഉമ്മൻചാണ്ടി സ്ഥാനഭ്രഷ്ടനായി മാറിയത് ജനങ്ങൾ മറന്നിട്ടില്ല. മുസ്‌ലിം ലീഗ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. ശബരിമല കാര്യത്തിൽ യുഡിഎഫ് നിലപാട് ആത്മാർഥതയില്ലാത്തത്. പ്രക്ഷോഭകാലത്ത് തിരിഞ്ഞു നോക്കാത്ത ഉമ്മൻചാണ്ടി ഇപ്പോൾ ശബരിമലയെ പറ്റി പറയുന്നത് കണ്ണിൽ പൊടിയിടൽ തന്ത്രമാണ്. വിശ്വാസികളെ സഹായിച്ചത് ആരാണെന്ന് അവർക്കറിയാം. ശബരിമലയിൽ ഇനി ആര് വിചാരിച്ചാലും യുവതികളെ കയറ്റാനാകില്ല. സുപ്രീം കോടതി റിവ്യൂ പെറ്റീഷൻ അനുവദിച്ചതോടെ സംസ്ഥാന സർക്കാർ തോറ്റു കഴിഞ്ഞു. ശബരിമല വികസനത്തിന് ഏറ്റവും അനിവാര്യമായ ശബരി റെയിൽപാത ഇല്ലാതാക്കിയത് ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ കോട്ടയം രാഷ്ട്രീയമാണ് ശബരി റെയിൽപാത അട്ടിമറിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here