കൊച്ചി: സ്വർണക്കടത്ത് കേസിൽ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എൻ ഐ എ കുറ്റപത്രം. ഇരുപത് പ്രതികൾക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രിൻസിപ്പൾ സെക്രട്ടറി എൻ ശിവശങ്കറിന്റെ പേരില്ല. സ്വർണക്കടത്ത് റാക്കറ്റിലെ മുഖ്യ സൂത്രധാരനാണ് ശിവശങ്കറെന്ന കസ്റ്റംസിന്റെയും ഇഡിയുടേയും ആരോപണം നിലനിൽക്കുന്നതിനിടെയാണ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. മൂന്നാഴ്ച മുൻപാണ് പ്രത്യേക കോടതിയിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ ചേർന്ന് ഭീകരരുടെസംഘം രൂപീകരിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകർക്കാൻ ലക്ഷ്യംവച്ചതായും എൻ ഐ എ പറയുന്നു. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം തകർക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ഇതിനായി ഇന്ത്യയിലും വിദേശത്തുമായി ഇവർ വ്യാപകമായി ഫണ്ട് പിരിക്കുകയും സ്വർണക്കടത്തു സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എൻ ഐ എ ആരോപിക്കുന്നു.നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്തിനു പിന്നിലെ ഭീകര ബന്ധം അന്വേഷിക്കാൻ എൻ ഐ എ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന ഏതൊരു പ്രവർത്തനവും ഭീകരപ്രവർത്തനമാണെന്നും ഇതുതന്നെയാണ് പ്രതികൾ നടത്തിയതെന്നും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. വിദേശത്ത് നിന്നടക്കം ഒൻപത് പ്രതികളെ പിടികിട്ടാനുണ്ടെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here