ഏറെക്കാലത്തെ ആശങ്കയ്ക്കുള്ള ഉത്തരമാണ് ഇന്ന് ലഭിച്ചത്, ബി ജെ പിക്ക് കേരളത്തിൽ ഭരണം കിട്ടിയിലാൽ ആരായിരിക്കും മുഖ്യമന്ത്രിയെന്ന വലിയ ആശങ്കയ്ക്കാണ് ഇതോടെ അവസാനമായത്. നമ്മുടെ മെട്രോമാൻ ഇ ശ്രീധരനായിരിക്കും അതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപനം വന്നിരിക്കുന്നു. ബി ജെ പിക്ക് ആഹ്ലാദിപ്പാൻ ഇനിയെന്ത് വേണ്ടൂ….
സി പി എമ്മിന് നിലവിൽ മുഖ്യമന്ത്രിയുണ്ട്, മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ഉണ്ട്, കോൺഗ്രസിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ആർ എസ് എസുകാർ പാലം വലിച്ചില്ലെങ്കിൽ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാവാനുണ്ട്. ചിലപ്പോൾ അങ്ങ് ഹൈക്കമാന്റായി അഭിനയിക്കുന്ന കെ സി വേണുഗോപാലും വന്നെന്നിരിക്കും… എന്നാൽ ബി ജെ പിക്ക് ഇന്നലെവരെ അങ്ങിനെയൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ബി ജെ പിയെ ഭരണത്തിലേറ്റണമെന്ന് ഏറെ ആഗ്രഹിക്കുന്ന വോട്ടർമാർക്കിത് വലിയ ആശങ്കയായിരുന്നല്ലോ…
മുഖ്യമന്ത്രിയാവാൻ ബി ജെ പിയിൽ അങ്ങ് വടക്കേയറ്റം മുതൽ ഇങ്ങ് തെക്കേയറ്റംവരെ ഒട്ടേറെ പേരുണ്ടെങ്കിലും നാലാൾ കേട്ടാൽ കൊള്ളാമെന്നു പറയാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. നേമത്തൊരാൾ മുഖ്യനാവാനൊക്കെ ആവാൻ യോഗ്യനായി ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അഞ്ചുവർഷം കമ്യൂണിസ്റ്റുകാരുടെ കൂടെയിരുന്നത്, താനിപ്പോൾ ബി ജെ പിയാണോ, അതോ കമ്യൂണിസ്റ്റുകാരനാണെ എന്നൊന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്, …
പ്രായം എൺപത് കവിഞ്ഞതിനാൽ ഗവർണർ ആവാൻ താല്പര്യമില്ല, മുഖ്യമന്ത്രി കസേരയാണ് ലക്ഷ്യം.
കിഫ്ബി മലയാളികൾക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും, ഈ കടം വാങ്ങിയ പണം എന്ന്, എങ്ങിനെ കൊടുത്തു തീർക്കുമെന്ന ആശങ്കയാണ് നിയുക്ത മുഖ്യമന്ത്രിക്ക്. ഡൽഹി മെട്രോയും, കൊച്ചി മെട്രോയും, കൊങ്കൺ പാതയുമൊക്കെ കടം വാങ്ങിയാണ് പണിതത് എന്ന കാര്യം മെട്രോ മാമൻ മറന്നു പോയോ എന്നാണ് സി പി എമ്മിന്റെ ചോദ്യം. സുരേഷ് ഗോപിയാണ് മുഖ്യമന്ത്രിയാവുന്നതെങ്കിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടി നടത്തിയെങ്കിലും കാശുണ്ടാക്കി ആ കടമൊക്കെ വീട്ടിയേനെ എന്നു വിശ്വസിക്കുന്നവരും ഈ കൊച്ചു കേരളത്തിലുണ്ടത്രേ.
കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിക്കു മാത്രമാണ് മെട്രോമാന്റെ ഗുഡ് ബുക്കിൽ സ്ഥാനം. അപ്പോൾ മെട്രോമാന്റെ മന്ത്രി സഭയിൽ കായിക വകുപ്പ് മന്ത്രിയായി പി ടി ഉഷയും, ആഭ്യന്തര വകുപ്പ് മന്ത്രിയായി ജേക്കബ്ബ് തോമസ് എന്നിവരും വരുമെന്ന് ഉറപ്പായി, അപ്പോ പിന്നെ മുൻ ഡി ജി പി സെൻകുമാറിന് എന്തു വകുപ്പ് നൽകേണ്ടിവരുമെന്ന ആശങ്കയാണ് ഇ ശ്രീധരൻ ഒരു പക്ഷേ, നാളെ നമ്മളുമായി പങ്കുവയ്ക്കുക.
തല്ക്കാലം ആരോഗ്യവകുപ്പ് മന്ത്രിയായി കെ കെ ശൈലജയെ തുടരാൻ ബി ജെ പി സർക്കാർ തയ്യാറായേക്കും. അപ്പോ തൃശ്ശൂർ ഇങ്ങ് എടുത്ത് നിൽക്കുന്ന സുരേഷ് ഗോപിയെ എങ്ങിനെ പരിഗണിക്കാതിരിക്കും. സുരേഷ് ഗോപിയെ സാംസ്‌കാരിക, സിനിമാ മന്ത്രിയാക്കാനും ധാരണയുണ്ടാക്കാം.
ധനവകുപ്പും, പൊതുമരാമത്ത് വകുപ്പും മുഖ്യമന്ത്രി തന്നെ കൈവശം വെക്കാനും സാധ്യതയുണ്ട്. അപ്പോ പരമ്പരാഗതമായി ഇവിടെ വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്നവർ, അത് മുടങ്ങാതെ നടത്തുക. ചാനലിൽ ചർച്ച ചെയ്യുന്നവരും അത് തുടരുക. മെട്രോമാനെ മുഖ്യമന്ത്രിയായി സുഖമായി ഭരിക്കാൻ അനുവദിക്കുക, അല്ല പിന്നെ… സ്വപ്‌നമാണെങ്കിലും കാണാൻ എന്തൊരു സുഖം…
ഭ്രാന്ത് സുധാകരനോ…?
കെ സുധാകരനും, കുറേ കള്ള് സിദ്ധാന്തങ്ങളും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മുഖ്യമന്ത്രിയുടെ അച്ഛൻ കള്ളുചെത്തു തൊഴിലാളിയായിരുന്നു എന്നുള്ള കെ സുധാകരന്റെ പരസ്യമായുള്ള പ്രസംഗം ഏറെ കോലാഹലങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. കോൺഗ്രസിലും അതിന്റെ അലയൊലികൾ ഉണ്ടായിരുന്നു.
എന്നാൽ മുഖ്യമന്ത്രി അതിനെ വളരെ ലാഘവത്തോടെയാണ് സമീപിച്ചത്. താൻ കള്ള് ചെത്തുതൊഴിലാളിയുടെ മകനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കെ സുധാകരൻ തന്റെ കള്ളുകുടവുമായി വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അച്ഛൻ ചെത്തുക മാത്രമല്ല, ആ കള്ള് മുഴുവൻ കുടിച്ച് , തേരാ പാരാ നടക്കുകയായിരുന്നു എന്നാണ് അടുത്ത അടി.
സുധാകരനോട് പണ്ട് തോറ്റിട്ടും, പിണറായി വിജയന്റെ സന്മമനസ് കൊണ്ടു മാത്രം ദില്ലിവാലാ രാജകുമാരനായ കെ കെ രാഗേഷിന് ഇത് ഒട്ടും ഡൈജസ്റ്റായ ലക്ഷമില്ല, അദ്ദേഹം കെ സുധാകരന് മാനസിക രോഗമുണ്ടെന്നുള്ള പ്രചരണവുമായി രംഗത്തെത്തി. ഇതിന് വീണ്ടും ചുട്ട മറുപടിയുമായാണ് സുധാകരൻ രംഗപ്രവേശം ചെയ്തത്.
കെ കെ രാഗേഷ് നിലാവത്ത് ഓരിയിടുന്ന നായ ആണെന്നായിരുന്നു സുധാകന്റെ പ്രതികരണം.
തീരദേശത്ത് ആഴക്കടൽ ട്രോളിംഗിനായി അമേരിക്കൻ കമ്പനിക്ക് കരാർ കൊടുത്തു എന്നും, കോടികളുടെ അഴിമതിയാണ് നടന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണം. ആരോപണം കേട്ടപാടെ രമേശ് ചെന്നിത്തലയുടെ തലയ്ക്ക് നല്ല ഓളമാണെന്നായി മന്ത്രിയമ്മ. മത്സ്യബന്ധനത്തിന് ഒരു കരാറും ഞാൻ ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. ഈ ക്റിനെക്കുറിച്ചോ അമേരിക്കൻ കമ്പനിയെക്കുറിച്ചോ തനിക്കൊന്നും അറിയില്ലെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ വാദം.
വടകരപ്പാലം കടക്കുവോളം നാരായണ, നാരായണ; ഇപ്പോൾ കൂരായണ കൂരായണ…
വാടകരപ്പാലം കടന്നപ്പോൾ മുല്ലപ്പള്ളി പാലം വലിച്ചു; ഇപ്പോൾ ആർ എം പിയുമില്ല, ടിപിയുമില്ല! സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിൽ ടി.പി യുടെ രക്തത്തിന്റെ ചെലവിൽ കടന്നു കൂടിയ മുല്ലപ്പള്ളിയും കോൺഗ്രസും പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തനി നിറം കാട്ടി. ഇപ്പോൾ സി.പി.എമ്മിനും കോൺഗ്രസിനും എതിരെ നിയമ സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ആർ.എം.പി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പറ്റാത്തതിന്റെ വേദനയിലാണ് കെ മുരളീധരൻ. വടകരയിൽ മുല്ലപ്പള്ളി കുഴിച്ച കുഴിയിൽ വീണ് പിടയുന്ന മുരളിയെ ഇനി ആര് ര് രക്ഷിക്കും. കെ പി സി സി അധ്യക്ഷ പദവിയെങ്കിലും വേണമെന്ന മുരളീധരന്റെ ആവശ്യവും ആരും പരിഗണിക്കുന്ന ലക്ഷണമില്ല.
താരിഖ് അൻവർ കേരളത്തിൽ വന്നത് ഐക്യം ഊട്ടിയുറപ്പിക്കാനായിരുന്നു.
എനിക്ക് ഒന്നും വേണ്ടെന്നും, രണ്ടു രൂപയുടെ കോൺഗ്രസ് അംഗത്വം മാത്രം മതിയെന്നും പറഞ്ഞ് ഇന്ദിരാ ഭവനുമുന്നിൽ വർഷങ്ങൾക്കുമുന്നിൽ നിന്നിരുന്ന മുരളീധരന്റെ മുഖമാണിപ്പോൾ ഓർമ്മയിൽ.
പാലായിൽ ഏത് ‘മാണി’ വിജയിക്കും? കുഞ്ഞുമാണിക്ക് തിരിച്ചടി കിട്ടുമോ
പാലായിൽ തട്ടിയാണ് മാണി സി കാപ്പൻ എൽ ഡി എഫ് വിട്ടത്. ജോസ് കെ മാണി എൽ ഡി എഫിൽ എത്തിയതോടെ സ്ഥിതി പരുങ്ങലിലായി കാപ്പൻ ആവുന്ന തന്ത്രങ്ങളെല്ലാം പയറ്റിനോക്കി. എന്നാൽ എൻ സി പിയില്ലാതെ തനിച്ചാണ് യു ഡി എഫിലേക്ക് പോയത്. എന്നാൽ കാപ്പനൊപ്പം പാലായിൽ നിൽക്കുന്നവർ ഭൂരപിക്ഷവും എൻ സി പിക്കാരൊന്നുമല്ല. എന്നാൽ കാപ്പനൊരു വോട്ടുബാങ്ക് പാലായിലുണ്ട് എന്നത് ആർക്കും നിഷേധിക്കാനാവാത്ത സത്യവുമാണ്.
സമരം തുടരുന്നു; ഗാലറിയിൽ നിന്ന് ഗോളടിക്കാനായി ശോഭയും
പി എസ് സി റാങ്ക് ഹോൾഡർമാരെ സർക്കാർ വഞ്ചിച്ചുവെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾക്ക് ആസ്വാസം പകരാനായി ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ഒരു വർഷമായി ബി ജെ പി യുടെ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി മാറി നിൽക്കുകയായിരുന്നുവല്ലോ ശോഭാ സുരേന്ദ്രൻ.
പിഴക്കുന്ന നാവുമായി വിജയരാഘവീയം….
കേരളത്തിൽ ഭരണം പിടിക്കാൻ യു ഡി എഫും, ബി ജെ പിയും കേരള യാത്ര നടത്തുമ്പോൾ രണ്ട് യാത്രകളാണ് എൽ ഡി എഫ് നടത്തുന്നത്, കാസർകോടു നിന്നും ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ വിജയരാഘവനുമാണ്. അദ്ദേഹത്തിന് ഈയിടെയായി വല്ലാത്ത നാക്കുപിഴയാണ്. വിജയരാഘവൻ കൺവീനറായ സമയത്താണ് ആലത്തൂരിൽ മൽസരിക്കാനെത്തിയ രമ്യാ ഹരിദാസിനെതിരെ ഒരു പ്രയോഗം നടത്തിയത്. അത് രമ്യാ ഹരിദാസിന്റെ തകർപ്പൻ വിജയത്തിന് കാരണമായി. വിജയരാഘവീയം….
വാൽക്കഷണം:
വിജയരാഘവന്റെ നാക്കുപിഴ ഇതേ രീതിയിൽ പോയാൽ കാര്യം മോശമാവുന്ന ലക്ഷണമാണ്. സി പി എം അധികാരത്തുടർച്ചയെന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ വിജയരാഘവന്റെ നാക്കിന് വിലക്കേർപ്പെടുത്തേണ്ടിവരുമെന്നാണ് പാർട്ടിക്കാരുടെ അടക്കം പറച്ചിൽ.