ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റി വച്ചു. കേസ് മാറ്റിവയ്ക്കണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്നു തന്നെ കേട്ടു കൂടെയെന്ന് സുപ്രീം കോടതി സിബിഐയോട് ചോദിച്ചിരുന്നു. സിബിഐ ആവശ്യപ്രകാരം ഇരുപത്തിയാറാം തവണയാണ് കേസ് മാറ്റുന്നത്.
ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലാവ്‌ലിൻ കേസില്‍ തീര്‍പ്പ് ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. കേസില്‍ സിബിഐ എന്തുകൊണ്ട് മെല്ലെപ്പോക്ക് സ്വീകരിക്കുന്നുവെന്ന ചര്‍ച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകും എന്നുമുറപ്പ്.
ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവർ നൽകിയ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.