‘ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം’. കോവിഡ് കാലം കഴിഞ്ഞ് മതിലകം പാപ്പിനിവട്ടം ജി എല്‍ പി എസില്‍ എത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്ന ടാഗ് ലൈന്‍ ആണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഓരോ വിദ്യാലയങ്ങളും കൂടുതല്‍ രസകരമായ വിശേഷങ്ങളുമായാണ് കുട്ടികളെ കാത്തിരിക്കുന്നത്. കൂട്ടം കൂടിയും കഥ പറഞ്ഞുല്ലസിച്ചും കുട്ടികളുടെ ഭക്ഷണ സമയം ഉല്ലാസകരമാക്കാന്‍ കേരളത്തില്‍ ആദ്യമായി ഉണ്ണികള്‍ക്കൊരു ഊട്ടുപുര ഒരുക്കിയാണ് മതിലകം പഞ്ചായത്തിലെ ശ്രീനാരായണപുരം ജി എല്‍ പി എസ് ശ്രദ്ധ
നേടുന്നത്. അതും ഒരു കൂട്ടം വനിതാ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിച്ച ഊട്ടുപുര. ഊട്ടുപുരയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കാട് വെട്ടലും കാനവൃത്തിയാക്കലും കയ്യാല നിര്‍മ്മിക്കലും മാത്രമല്ല. കുഞ്ഞുങ്ങള്‍ക്കുളള ഊട്ടുപുരകൂടി പണിയാന്‍ പ്രാപ്തരാണെന്ന് തെളിയിച്ചിരിക്കുകയാണ് മതിലകത്തെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ വനിതകള്‍. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്ഥിരം പണികളില്‍ നിന്നുളള വേറിട്ടൊരു സഞ്ചാരം. സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പെണ്ണുങ്ങള്‍ നിര്‍മ്മിച്ച അടുക്കളയില്‍ നിന്നാണ് ഇനി മുതല്‍ മതിലകം പാപ്പിനിവട്ടം ഗവ. എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കുളള ഭക്ഷണം. പൊന്നാത്ത് സുഹറ, മുറിയില്‍ ഷൈലജ, പുത്തന്‍തെരുവില്‍ സുഹറ, മംഗലത്ത് സുനന്ദ, ഷൈലജ, ഷീല, ശകുന്തള, ചന്ദ്രിക, അമ്പിളി, സിനി, മഞ്ജുഷ എന്നിങ്ങനെ പന്ത്രണ്ടോളം വനിത  തൊഴിലാളികളാണ് ഊട്ടുപുര നിര്‍മ്മിച്ചത്. 720 ചതുരശ്ര വിസ്തീര്‍ണത്തില്‍ ഏറ്റവും ആധുനിക രീതിയിലാണ് ഊട്ടുപുര നിര്‍മ്മാണം. അടുക്കളയും വിശാലമായ ഡൈനിങ് ഹാളും ചേര്‍ന്ന ഊട്ടുപുരയ്ക്ക് മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ താരങ്ങളെ വരച്ചു ചേര്‍ത്ത് കൂടുതല്‍ മിഴിവ് നല്‍കി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി ഒരു ഊട്ടുപുര എന്ന ആശയം മതിലകം ഗ്രാമപഞ്ചായത്ത് ഭരണസമിതി 2019ലാണ് കൊണ്ടുവരുന്നത്. ഇത് പ്രകാരം 2019
ഫെബ്രുവരി മൂന്നിന് ഊട്ടുപുരയുടെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു. 10,85000 ആയിരുന്നു അടങ്കല്‍ തുക എങ്കിലും ഒന്‍പതര ലക്ഷം രൂപയാണ് ആകെ ചെലവിട്ടത്. കിച്ചന്‍, കബോര്‍ഡ് പ്രവൃത്തികള്‍ക്കായി 1,75,000 രൂപയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വിഹിതം. കഴിഞ്ഞ ജൂണ്‍ ഒന്നിന് പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിര്‍മാണം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. 354 തൊഴില്‍ദിനങ്ങളാണ് ഇതിനായി നീക്കിവെച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയും സഹകരണവും മൂലം വിജയകരമായി പൂര്‍ത്തിയാക്കിയ ഊട്ടുപുര കണ്ട് ഉദ്ഘാടകനായ മന്ത്രി എസി മൊയ്തീന്‍ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിച്ച വനിതകളോട് ‘ ഇനി വീട് നിര്‍മിക്കാന്‍ കൂടി പഠിക്കണം’ എന്നു പറഞ്ഞത് അവര്‍ക്കുള്ള അംഗീകാരം കൂടിയായി. ഊട്ടുപുരയ്ക്കായുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതും മതിലകം പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെയാണ്. എഞ്ചിനീയര്‍ എം എസ് ബാദുഷ, ഓവര്‍സിയര്‍ എം യു കൃഷ്ണവേണി, കെ എ അംബിക, വി എസ് മില്‍ഷ എന്നിവരാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here