തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ നവജോത് ഖോസയേയും മേയര്‍ ആര്യ രാജേന്ദ്രനെയും വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞതു വിവാദമായി. കലക്ടറുടെ പരാതിയില്‍ ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചു.

കഴിഞ്ഞ 25-നാണ് സംഭവം. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണു കലക്ടറുടെ വാഹനം ടെക്‌നിക്കല്‍ ഏരിയയില്‍ പോലീസ് തടഞ്ഞത്. കലക്ടറെ പിന്നീട് വിമാനത്താവളത്തിലേക്കു കടത്തിവിട്ടെങ്കിലും ടെക്‌നിക്കല്‍ ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല. ഗണ്‍മാനെയും അകത്തു പ്രവേശിപ്പിച്ചില്ല. മേയറുടെ കാറും ഗേറ്റില്‍ തടഞ്ഞു.

സംഭവത്തില്‍ ടെക്‌നിക്കല്‍ ഏരിയയിലുണ്ടായിരുന്ന പോലീസ് കമ്മിഷണറെയും ഡെപ്യൂട്ടി കമ്മിഷണറെയും കലക്ടര്‍ അതൃപ്തിയറിയിച്ചു. വി.വി.ഐ.പി. സന്ദര്‍ശനം സംബന്ധിച്ച ബ്ലൂബുക്കില്‍ കലക്ടറുടെ പ്രാധാന്യം കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്ലൂബുക് മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസ് ലംഘിച്ചതു ഗുരുതരസുരക്ഷാവീഴ്ചയാണെന്നു കലക്ടര്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍, കലക്ടറുടെയും മേയറുടെയും വാഹനങ്ങളില്‍ എന്‍ട്രി പാസ് പതിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണു പോലീസ് നിലപാട്. ഐ.ജി: ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കാണ് അന്വേഷണച്ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here