സ്വന്തം ലേഖകൻ
ന്യൂ ഡൽഹി : മുതിർന്ന കോഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടിയിൽ നിന്നും രാജിവച്ചു. കേരളത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഗ്രൂപ്പ് വീതം വയ്പ്പാണ് നടക്കുന്നത്. കോൺഗ്രസ് പാർട്ടിയില്ലാതായി എന്നും, എ ഐ ഗ്രൂപ്പുകളുടെ കോഡിനേഷനാണ് ഇപ്പോൾ കോൺഗ്രസ് എന്ന പേരിലുള്ളതെന്നാണ് പിസി ചാക്കോയുടെ പ്രധാന ആരോപണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്നും പി സി ചാക്കോ ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിരിക്കയാണ്. കേരളത്തിൽ ഏത് വിധേനയും ഭരണത്തിൽ വരാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഗ്രൂപ്പ് വീതം വയ്പ്പും സമവാക്യങ്ങളും ഒന്നും പരിഗണിക്കേണ്ടതില്ലെന്നും, വിജയ സാധ്യതമാത്രമായിരിക്കണം സ്ഥാനാർത്ഥിത്വത്തിനുള്ള ഏക പരിഗണനയെന്നുമായിരുന്നു ഹൈക്കമാന്റിന്റെ നിർദ്ദേശം.
ഹൈക്കമാന്റിനെതിരെയും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയുമാണ് പി സി ചാക്കോ ആഞ്ഞടിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും രാജിവച്ച പി സി ചാക്കോ ഏത് പാർട്ടിയിലേക്ക് പോവുമെന്ന സൂചനകളൊന്നു നൽകിയിട്ടില്ല. എൻ സി പിയിലേക്ക് പോയേക്കുമെന്നാണ് സൂചനകൾ. താൻ ബി ജെ പിയിലേക്കില്ലെന്നു0 സി ചാക്കോ പ്രതികരിച്ചത്.