കണ്ണൂർ : വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ പാനൂരിലുണ്ടായ അക്രമത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാൽ മൻസൂർ (21) ആണ് അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരൻ മുഹസിന് (27) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സി പി എം ആണ് ആക്രമത്തിന് പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകനായ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് പൊലീസ് സ്റ്റഡിയിലായ ഷിനോസ്. വീടിന് നേരെ ബോംബെറിഞ്ഞ് അകത്തുകടന്ന അക്രമി സംഘം ഇരുവരെയും വെട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് തോരണം കെട്ടുന്നതുമായുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് പാനൂരിലേക്ക് കൊണ്ടുപോകും.