തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കി കോവിഡ് വ്യാപനം പ്രതിരോധിക്കാനാണ് തീരുമാനം.

അടുത്ത രണ്ടു ദിവസം കോവിഡ് പരിശോധന ഊര്‍ജിതമാക്കും. നാളെയും മറ്റെന്നാളും രണ്ടര ലക്ഷം പേര്‍ക്ക് വീതമാണ് കോവിഡ് പരിശോധന നടത്തുക. ഏറ്റവും കൂടുതല്‍ മരാഗവ്യാപനമുളള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവര്‍ക്കും ജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ക്കുമാണ് മുന്‍ഗണന. ആശുപത്രികളില്‍ ഐ.സി.യു സൗകര്യം കൂട്ടണം, ആംബുലന്‍സ് സേവനം ഉറപ്പാക്കണം.
ഫസ്റ്റ് ലൈന്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ വീണ്ടും നടത്തും.

മാളുകളിലും മാര്‍ക്കറ്റുകളിലും അതീവ ജാഗ്രത പാലിക്കണം. പരീക്ഷകള്‍ക്കും മറ്റ് അടിയന്തര സേവനങ്ങള്‍ക്കും തടസ്സം വരാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

പൊതുഗതാഗത സംവിധാനങ്ങളില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കും. പൊതു, സ്വകാര്യ പരിപാടികള്‍ക്കും ആരാധനാലയങ്ങളിലും ആളുകളുടെ പങ്കാളിത്തം കുറയ്ക്കണം. പരിപാടികള്‍ക്ക് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കും. ആര്‍ടി പിസിആര്‍ പരിശോധനാ ഫലവും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവ് നല്‍കും. അവര്‍ ഇതിനുള്ള തെളിവുകള്‍ കൈവശം വയ്ക്കണം.

ചടങ്ങുകളില്‍ തുറസ്സായ സ്ഥലങ്ങളില്‍ 100 പേര്‍ക്കും ഹാളുകളില്‍ 50 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ കഴിയുക.

LEAVE A REPLY

Please enter your comment!
Please enter your name here