തിരുവനന്തപുരം: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം ഏ‌റ്റവും കൂടുതലുണ്ടായത് ഗ്രാമീണ മേഖലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ഗ്രാമീണ മേഖലകളിൽ കൊവിഡ് വ്യാപനം കൂടുന്നുണ്ട്. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗികൾക്ക് നിർദ്ദേശം നൽകാൻ വിക്‌ടേഴ്‌സ് ചാനൽ വഴിയും സ്വകാര്യ ചാനലുകൾ വഴിയും സൗകര്യമൊരുക്കും. രോഗവ്യാപനം കൂടിയാൽ സംസ്ഥാനത്തെ ആരോഗ്യമേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് കാല നിയന്ത്രണങ്ങളിൽ വീഴ്‌ച പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതി. വീടുകളിൽ ഏറ്റവുമധികം രോഗസാദ്ധ്യതയുള‌ള വാതിലിന്റെ പിടി, സ്വിച്ചുകൾ എന്നിവ ഇടക്കിടെ സാനി‌റ്റൈസ് ചെയ്യണം. പുറത്തിറങ്ങുന്നവർ വീട്ടിലെ വയോജവങ്ങളും കുട്ടികളുമായി ഇടപെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ നിന്നും പുറത്തുപോയി മടങ്ങിവന്നാലുടൻ വസ്‌ത്രങ്ങൾ മാറുകയും കൈകാലുകളും മുഖവും കഴുകണമെന്നും കഴിയുമെങ്കിൽ കുളിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അത്യാവശ്യ സാധനങ്ങൾ തൊട്ടടുത്തുള‌ള കടയിൽ നിന്നും വാങ്ങുക. സാമൂഹിക അകലവും ഇരട്ടമാസ്‌ക് ധരിക്കലും പാലിക്കണം. കേന്ദ്ര സർക്കാരിൽ നിന്ന് 73 ലക്ഷത്തിലധികം വാക്‌സിനാണ്. കൂടുതൽ വാക്‌സിൻ ഇന്നെത്തും. നാല് ലക്ഷം ഡോസ് ഇന്നെത്തും. സൂക്ഷ്‌മതയോടെ ഒരു തുള‌ളി കൂടി പാഴാക്കാതെ ഉപയോഗിച്ചതിനാൽ അധിക ഡോസ് കൂടി നൽകാനായി. ഇപ്പോൾ മൂന്ന് ലക്ഷത്തിലധികം വാക്‌സിൻ കൈവശമുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് വീടുകളിൽ സന്ദർശനം കഴിവതും ഒഴിവാക്കണം. വീടുകളിൽ പേടിച്ച് വാതിലും ജനലും അടച്ചിടരുത്. വീടുകളിൽ നല്ല വായുസഞ്ചാരം ഉണ്ടാകണം. സംസ്ഥാനത്ത് കിടക്കകളുടെ എണ്ണം കൂട്ടാൻ കെ.ടി.ഡി.സിയുടെ സഹായം തേടും. വാക്‌സിൻ ദൗർലഭ്യം നികത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർ‌ക്കാർ ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഓക്‌സിജൻ സുഗമമായി ലഭിക്കുന്നെന്ന് ഉറപ്പിക്കാൻ ഉദ്യോഗസ്ഥതല കമ്മി‌റ്റികൾ രൂപീകരിക്കും. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് ഒഴിച്ചുവയ്‌ക്കണം. ഇല്ലാത്തവർക്കെതിരെ നടപടിയെടുക്കും. തിരുവനന്തപുരത്ത് മെഡിക്കൽ ഓക്‌സിജൻ സംഭരണം തുടങ്ങി. വ്യായാമത്തിനും പ്രഭാത നടത്തത്തിനും പൊതുഇടങ്ങൾ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here