സ്വന്തം ലേഖകൻ

കവരത്തി: ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് പട്ടേൽ ദ്വീപിലെത്തുന്നതെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം അഡ്മിനിസ്‌ട്രേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകളിൽ ഇന്ന് കരിദിനം ആചരിക്കുകയാണ്.

സേവ് ലക്ഷദ്വീപ് ഫോറത്തിൻറെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. ആളുകൾ കറുത്ത ബാഡ്ജുകൾ ധരിച്ചും കൊടികൾ ഉയർത്തിയും പ്രതിഷേധിക്കുവാനാണ് തീരുമാനം. നിയമപരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കോർ കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.

ഒരാഴ്ചത്തെ സന്ദർശനത്തിന് എത്തുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷം പട്ടേൽ നടത്തുന്ന മൂന്നാമത്തെ ദ്വീപ് സന്ദർശനമാണിത്. എന്നാൽ ആദ്യത്തെ രണ്ട് സന്ദർശനങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

അതേസമയം ലക്ഷ്വദീപിൽ സുരക്ഷയുടെ പേരിൽ ഇറക്കിയ വിവാദ ഉത്തരവുകൾ സർക്കാർ പിൻവലിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിൽ വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവാണ് പിൻവലിച്ചത്. കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിരുന്നു. എന്നാൽ മറ്റു ഉത്തരവുകളൊന്നും പിൻവലിച്ചിരുന്നില്ല. നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കാണാൻ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here