കൊച്ചി: ബംഗ്ലാദേശിന് പിന്നാലെ മറ്റൊരു രാജ്യത്ത് നിന്നും കിറ്റക്‌സിനെ ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ദൊരൈ സ്വാമി വെങ്കിടേശ്വരൻ ഇത് സംബന്ധിച്ച് ക്ഷണിക്കാൻ കൊച്ചിയിലെത്തി.
ശനിയാഴ്ച രാവിലെ ചെന്നൈയിൽ നിന്നും നെടുംമ്പാശേരി വിമാനത്താവള്തിൽ എത്തിയ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ദൊരൈ സ്വാമി വെങ്കിടേശ്വരൻ കിറ്റെക്‌സ് ആസ്ഥാനത്ത് എത്തി മാനേജിങ്ങ് ഡയറക്ടർ സാബു എം ജേക്കബുമായി മൂന്ന് മണിക്കൂറോളം സമയം കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കയിൽ നിക്ഷേപം നടത്തിയാൽ കിറ്റക്‌സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വാഗ്ദാനം ചെയ്തു. എന്നാൽ, ശ്രീലങ്കയുടെ ഈ വാഗ്ദാനത്തിൽ കിറ്റക്‌സ് മറുപടി നൽകിയിട്ടില്ല.
കേരളത്തിൽ നിന്നും 35,000 കോടിയുടെ നിക്ഷേപം വേണ്ടെന്ന് വച്ചതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ക്ഷണം വന്നിരുന്നു. തെലങ്കാനയിൽ നിന്നും ക്ഷണം ലഭിച്ചതിനെ തുടർന്ന് 1000 കോടിയുടെ പദ്ധതി ആരംഭിച്ചിരുന്നു.
പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്റെ ഉന്നത തല സംഘം കഴിഞ്ഞ ആഴ്ച കിറ്റെക്‌സ് സന്ദർശിച്ചിരുന്നു. അതിന് പിന്നാലെയാണ് ശ്രീലങ്ക ക്ഷണവുമായെത്തിയത്.