തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഭക്ഷണശാലയ്ക്ക് ഉള്ളിലിരുന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ പിന്തുണച്ച് കെ സുധാകരന്‍. സ്ത്രീയുടെ സ്വകാര്യതയില്‍ ക്യാമറയുമായി ഒളിച്ചു കയറിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. രമ്യ ഹരിദാസിനെ രാഷ്ട്രീയപരമായാണ് നേരിടേണ്ടതെന്നും വ്യക്തിപൂജയും വ്യക്തിഹത്യയുമല്ല രാഷ്ട്രീയമെന്ന് തിരിച്ചറിയണമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജനസേവനം തടസ്സപ്പെടുത്താനായി ഭീഷണിയുടെ സ്വരവുമായി ആരു വന്നലും പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കോണ്‍ഗ്രസിനു കരുത്തുണ്ടെന്ന് മറക്കരുതെന്ന് സുധാകരന്‍ ഓര്‍മപ്പെടുത്തി. രമ്യ ഹരിദാസ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ സിപിഎം അസഹിഷ്ണുതയുമായി രംഗത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രമ്യയെ അശ്ലീലച്ചുവ നിറഞ്ഞ പരിഹാസം കൊണ്ടാണ് ആദ്യം നേരിട്ടതെന്നും സുധാകരന്‍ പറഞ്ഞു.

രമ്യ ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഹരിതസേനാ പ്രവര്‍ത്തകരോട് ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുധാകരന്‍ പോസ്റ്റില്‍ കുറിച്ചു. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരത്തിലിറങ്ങിയ മര്യ ഹരിദാസ് ഭക്ഷണം വാങ്ങാനായി ഹോട്ടലില്‍ കാത്തിരിക്കുമ്പോള്‍ ചിലര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു സുധാകരന്‍ ആരോപിച്ചു.

ലോക്ക് ഡൗണ്‍ ലംഘിച്ച് പാലക്കാട് നഗരത്തിലെ ഒരു ഭക്ഷണശാലയിലെ മേശയ്ക്കു ചുറ്റുമുരിക്കുന്ന രമ്യ ഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ യുവാവ് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വിവാദമായത്. നിയമലംഘനത്തെപ്പറ്റി മര്യാദയോടെ ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും എന്നാല്‍ എംപിയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് യുവാവിന്റെ ആരോപണം. എന്നാല്‍ യുവാവ് തന്റെ കൈയ്യില്‍ കയറി പിടിക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ക്കെതിരെ പരാതി കൊടുക്കുമെന്നുമാണ് രമ്യ ഹരിദാസ് മാധ്യമങ്ങളോടു പറഞ്ഞത്.

‘കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി നിയമം ലംഘിക്കുന്നതും നാം കണ്ടിരുന്നു. അപ്പോള്‍ ഒന്നും തോന്നാത്ത അസഹിഷ്ണുത ജനങ്ങളെ സഹായിക്കാന്‍ പുറത്തിറങ്ങിയതിന്റെ പേരില്‍ രമ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിടുന്നതിന്റെ പിന്നില്‍ കേവലം രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കാരണം.’ സുധാകരന്‍ ആരോപിച്ചു. ലോക്ക് ഡൗണ്‍ സമയത്തു രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭക്ഷണവും മരുന്നും നല്‍കാനായി തെരുവിലുള്ളതു കൊണ്ടാണ് കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടിട്ടും കേരളം പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നില്‍ക്കുന്നത്.

ഇവരോടുള്ള സാമാന്യമര്യാദയുടെ പേരിലാകാം ഹോട്ടലുടമ അകത്തിരിക്കാന്‍ അവസരം കൊടുത്തതെന്നും എന്നാല്‍ രമ്യയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറിയ സിപിഎം സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ നടത്തുകയാണെന്നും സുധാകരന്‍ ആരോപിച്ചു. രമ്യയുടെ നിറത്തെപ്പോലും പരിഹസിക്കുന്നത് സിപിഎമ്മിന്റെ രക്തത്തിലുള്ള വര്‍ണവെറി കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

‘ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി വെടിയുണ്ടകള്‍ ഗര്‍ഭപാത്രത്തില്‍ പോലും ഏറ്റുവാങ്ങിയ ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ ഹരിദാസ്. ഒരുപാട് മഹാന്‍മാരുടെ രക്തം പുരണ്ടു തന്നെ വാനിലുയര്‍ന്ന, ഭാരതത്തിന്റെ ജീവവായുവായ മൂവര്‍ണ്ണക്കൊടിയാണ് ആ കൈകളിലേന്തുന്നത്.’ സുധാകരന്‍ വ്യക്തമാക്കി.

മന്ത്രി എകെ ശശീന്ദ്രന്‍ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണവും സുധാകരന്‍ ഉയര്‍ത്തിക്കാട്ടി. ‘ഗൗരിയമ്മയ്ക്ക് കൊടുക്കാത്ത നീതി മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കില്ലെന്ന് ഉറപ്പാണെങ്കിലും പ്രബുദ്ധ കേരളം ഈ സ്ത്രീവിരുദ്ധ പ്രസ്ഥാനത്തെ ഇനിയെങ്കിലും തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ നിമിത്തമാകണം.’ വനിതാ ജനപ്രതിനിധി പോലും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കണമെന്ന് ആലോചിച്ചു നോക്കണമെന്നും എന്നാല്‍ ഈ വിഷയത്തില്‍ കേരളത്തിന്റെ സാസ്‌കാരിക ലോകം മൗനം പാലിക്കുകയാണെന്നും സുധാകരന്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here