തിരുവനന്തപുരം: സുപ്രീംകോടതി അന്തിമവിധി പറഞ്ഞ ഒരു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ തീർക്കുന്നതാണ് കീഴ് വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് കോടതി അസന്നി​ഗ്ധമായി വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇത് അം​ഗീകരിക്കാൻ തയ്യാറാവുന്നില്ല. സുപ്രീംകോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്.

ശിവൻകുട്ടിയിൽ നിന്നും രാജി എഴുതിവാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കോടതി പരാമർശം ഉണ്ടാകുമ്പോൾ രാജിവയ്ക്കുകയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ കീഴ്വഴക്കം. എന്നാൽ പിണറായി സർക്കാർ എല്ലാ ധാർമ്മികതയും കാറ്റിൽ പറത്തുകയാണ്. തുടർഭരണം തന്റെ ഫാസിസ്റ്റ് ശൈലിക്കുള്ള അം​ഗീകാരമാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ശിവൻകുട്ടി രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകും. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്ക് വേണ്ടി പൊതുഖജനാവിലെ പണം ഉപയോ​ഗിച്ച് കേസ് നടത്തുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. ശിവൻകുട്ടിയെ പോലൊരു വിദ്യാഭ്യാസമന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ​ഗുണ്ടാപ്രവർത്തനമാണോ ഈ സർക്കാരിൽ മന്ത്രിക്ക് വേണ്ട യോ​ഗ്യതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here