തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-19 നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തണം. അടച്ചുപൂട്ടൽ സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളിൽ ബദൽ നിർദേശം മുന്നോട്ട് വെക്കണമെന്നും ഉന്നതതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് നിയന്ത്രണങ്ങൾ വേണോ അതോ മറ്റ് ശാത്രീയ മാർഗങ്ങൾ അവലംബിക്കണോ എന്ന കാര്യത്തിൽ വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ മേഖലയുമായി ചർച്ച നടത്തണമെന്നും വിദഗ്ധ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിർദേശം നൽകി.

ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകി പ്രാദേശിക തലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാകും റിപ്പോർട്ട് തയ്യാറാക്കുക. അതേസമയം, പ്രതിമാസം ഒരു കോടി പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം നൽകാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്‌സിൻ എന്ന നിലയ്ക്ക് മാസത്തിൽ ഒരു കോടി ഡോസ് നൽകാൻ സംസ്ഥാനത്തിന് സാധിക്കും.

ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകൾക്ക് പ്രയാസം സൃഷ്ടിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ മൂന്നാം മാസത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊവിഡ് കേസുകൾ കുറയാത്തതാണ് കടുത്ത നിർദേശങ്ങൾക്ക് കാരണം. ലോക്ക് ഡൗണിനെതിരെ ജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇളവുകൾ ഉണ്ടാകുമോ എന്ന സംശയം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here