തിരുവനന്തപുരം: കേരളത്തിൽ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ദ്ധിപ്പിക്കാൻ ശുപാര്‍ശ വന്നതായി റിപ്പോര്‍ട്ട്. മാതൃഭൂമി പത്രമാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി ബെവ്ക്കോ ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലെ അനിയന്ത്രിത തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണത്തിലെ കുറവാണെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച കോടതി നിരീക്ഷിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെ എക്സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ വന്നിരിക്കുന്നത്.
സൗകര്യങ്ങളില്ലാത്തവ മാറ്റിസ്ഥാപിക്കും
എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ, മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാര്‍ശയിൽ പറയുന്നു. അതിന് പുറമെ തിരക്കേറിയ വിൽപ്പനശാലകളില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തന സമയം മുഴുവൻ ഇത് തുറക്കാനും ശുപാര്‍ശയിൽ പറയുന്നു.