കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ പറഞ്ഞു. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനുശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കടകൾ എല്ലാദിവസവും തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനും അനുമതി നൽകുന്ന തീരുമാനം നാളെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കിയേക്കും. വാരാന്ത്യ ലോക്ക് ഡൗൺ ഗുണകരമല്ലെന്നാണ് വിലയിരുത്തൽ. മേയ് നാലുമുതൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണുണ്ട്. ഇതുമൂലം വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും കടകളിലും നിരത്തുകളിലും വൻ തിരക്കാണ്. ഇത് കൊവിഡ് വ്യാപനം ശക്തിപ്പെടുത്തുന്നു .
അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കൊവിഡ് പ്രോട്ടോക്കോളാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ദ്ധ സമിതി തയ്യാറാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇത് ചർച്ച ചെയ്ത ശേഷം അവലോകന യോഗത്തിൽ സമർപ്പിക്കും.
ടി.പി.ആർ. നിരക്കും രോഗികളുടെ എണ്ണവും മാത്രം മാനദണ്ഡമാക്കി പൊതു നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ് വിദഗ്ദ്ധ സമിതി. പകരം, ടി.പി.ആർ. കൂടിയ ഇടങ്ങൾ മൈക്രോ കണ്ടയിൻമെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരും. എന്നാൽ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നതിൽ കടുത്ത നിയന്ത്രണം തുടരും.