സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച മാത്രമാണ് ഇനി വാരാന്ത്യ ലോക്ക് ഡൗൺ ഉണ്ടായിരിക്കുക. ശനിയാഴ്ച ഉണ്ടായിരുന്ന നിയന്ത്രണം നീക്കി. .
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചുള്ള നിയന്ത്രണം മാത്രമായിരിക്കും ഇനി ഉണ്ടാകുക. കടകളുടെ പ്രവർത്തി സമയം ദീർഘിപ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇളവുകൾ നാളെ ആരോഗ്യ മന്ത്രി സഭയെ അറിയിക്കും. ചട്ടം 300 പ്രകാരമായിരിക്കും പ്രസ്താവന നടത്തുക. കടകൾ അലക്ഷ്യമായി അടച്ചിടുന്നതിനെതിരെ വ്യാപാരികൾ വ്യാപകമായി പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിലവിലുള്ള കോവിഡ് നിയന്ത്രങ്ങളിൽ മാറ്റമുണ്ടാവുമെന്ന സൂചനകൾ നൽകിയിരുന്നു. വിദഗ്ധ സമിതിയുമായി ഇന്ന് നടന്ന യോഗത്തിലാണ് ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അലക്ഷ്യമായി അടച്ചിടുന്നത് ഗുണം ചെയ്യില്ലെന്ന് ഐ എം എയും വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്ന് 23,676 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായി. 11.87 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.