തിരുവനന്തപുരം : കോവിഡാനന്തര ചികിത്സ കുട്ടികൾക്കും ഇനി സൗജന്യമല്ല. സർക്കാർ ആശുപത്രികളിൽ എ.പി.എൽ. വിഭാഗക്കാരിൽനിന്ന് പണം ഈടാക്കാൻ തീരുമാനമായി. നിലവിൽ വിവിധ പദ്ധതികളിലൂടെ എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ പതിനെട്ടിൽ താഴെയുള്ള കുട്ടികൾക്ക് മുഴുവൻചികിത്സയും സൗജന്യമാണ്.
ആർ.ബി.എസ്.കെ. വഴി പതിനെട്ടിൽതാഴെയുള്ള കുട്ടികൾക്ക് 30 അസുഖങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും സൗജന്യമാക്കിയിരുന്നു. ഇത്തരം പദ്ധതികളിലൊന്നും കോവിഡ് ചികിത്സയെ ഉൾപ്പെടുത്തിയിട്ടുമില്ല. കോവിഡനന്തര ചികിത്സയ്ക്ക് എ.പി.എൽ. വിഭാഗക്കാരിൽനിന്ന് പണം ഈടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത് സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ധനവകുപ്പിന്റെ കർശന നിലപാടിനെത്തുടർന്നാണെന്ന് ആരോപണം.
കോവിഡനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രോഗികളുടെ എണ്ണം ഉയർന്നിട്ടുണ്ട്. അതേസമയം ഉത്തരവിലെ അവ്യക്തത നീക്കാൻ ആരോഗ്യസെക്രട്ടറിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.