കൊച്ചി: സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയിൽ പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. തൻറെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെള്ളി നാണയങ്ങളും മോശയുടെ അംശവടിയുമൊക്കെക്കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് മോൻസനെ ക്രൈംബ്രാഞ്ചിൻറെ റഡാറിൽ എത്തിച്ചത്. പിന്നാലെ സാമ്പത്തിക തട്ടിപ്പിന് പരാതികൂടി എത്തിയതോടെ അറസ്റ്റിലായി.

യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് കിട്ടിയ 30 വെള്ളി നാണയങ്ങളിൽ രണ്ടെണ്ണം. കുരിശിൽ നിന്നിറക്കിയ യേശുവിൻറെ മുഖം തുടച്ച വെളളത്തുണി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തൽ വിളക്ക്. തൻറെ അത്യപൂർവ പുരാവസ്തുശേഖരത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ മോൻസൻ മാവുങ്കൽ തന്നെ വിശദീകരിച്ചിരുന്നതാണിത്.

എന്നാൽ കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥൻറെ വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്നത്തെ ഡി ജി പി ലോക്‌നാഥ് ബഹ്‌റയടക്കമുളള ആളുകളെ തൻറെ മ്യൂസിയം കാണാൻ മോൻസൺ ക്ഷണിച്ചു. പുരവസ്തുക്കളെന്ന് പറഞ്ഞ് ഇവയൊക്കെ കാണിച്ചുകൊടുത്തു.

കാണാൻ വന്നവരല്ലാം മോൻസണെ അകമഴിഞ്ഞ് അഭിനന്ദിച്ചു. മോശയുടെ അംശവടി എങ്ങനെ മോൻസൻറെ കൈവശമെത്തിയെന്ന സംശയം ഇക്കൂട്ടത്തിൽ ഒരു ഉദ്യോദഗസ്ഥനുണ്ടായി. ഈ സംശയം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. മോൻസൻറെ ഇടപാടുകൾ സംശയാസ്പദമാണെന്ന് ഇവരും റിപ്പോർട്ടും നൽകി. പക്ഷേ അതിനിടെ ഉന്നത പൊലീസ് ബന്ധങ്ങൾ മോൻസൻ ഉപയോഗിച്ചുതുടങ്ങിയിരുന്നു. കൊച്ചി നോർത്ത് പൊലീസിൻറെ രാത്രികാല ബീറ്റ് പൊയിൻറുകളിലൊന്ന് ഇയാളുടെ വീടാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സന്നദ്ധതയറിയിച്ച് മാസങ്ങൾക്കുമുന്പ് ഇയാൾ പൊലീസ് ആസ്ഥാനത്തും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിലെത്തിയ സമയത്ത് മകളുടെ മനസമ്മതച്ചടങ്ങ് നടക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥർ ഈ സമയം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒടുവിൽ ചടങ്ങ് അവസാനിച്ച് എല്ലാവരും പോയതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here