കോട്ടയം : പാലായിൽ എൽ ഡി എഫ് തോൽക്കാനിടയാക്കിയ സാഹചര്യം എല്ലാവരും ചേർന്നു കണ്ടുപിടിക്കണമെന്ന് സി പി ഐ നേതാവ്  കാനം രാജേന്ദ്രൻ. തോൽവിയുടെ കാരണം കണ്ടെത്തുന്നത് ആരെയും കൊച്ചാക്കാനോ ചെറുതാക്കി കാണിക്കാനോ അല്ലെന്നും കാനം പറഞ്ഞു. ഘടകകക്ഷി എന്ന നിലയിൽ കേരളാ കോൺഗ്രസിനോട് മാന്യമായി പെരുമാറാനും സഹകരിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

പാലായിൽ എൽഡിഎഫ് തോൽക്കാനിടയാക്കിയ കാരണം എല്ലാവരും ചേർന്ന് കണ്ടുപിടിക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഒന്നും രണ്ടും വോട്ടിനല്ല പതിനയ്യായിരം വോട്ടിനാണ് തോറ്റതെന്നും കാനം പറഞ്ഞു. അതിന്റെ കാരണം കണ്ടെത്താൻ സിപിഐക്കും സിപിഎമ്മിനും കേരളാ കോൺഗ്രസിനും ബാധ്യതയുണ്ടെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കാനം വ്യക്തമാക്കി. കാരണം കണ്ടെത്തുന്നത് ആരെയും ചെറുതാക്കാനോ മോശക്കാരനാക്കാനോ അല്ലെന്നും കാനം പറയുന്നു. തങ്ങളുടെകൂടി തീരുമാനത്തിന്റെ ഭാഗമായാണ് കേരളാ കോൺഗ്രസിനെ മുന്നണിയിലെടുത്തതെന്ന് കാനം പറഞ്ഞു. മുന്നണിയിൽ എത്തിയപ്പോൾ ഘടകകക്ഷിയെന്ന നിലയിൽ മാന്യമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. മൂന്നും നാലും ദശാബ്ദത്തോളം പരസ്പരം മത്സരിച്ചവർ പെട്ടെന്ന് മുന്നണിയിൽ എത്തുമ്പോൾ അവരെ പിന്തുണയ്ക്കുന്നവരെല്ലാം സ്വിച്ചിട്ടതുപോലെ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഐക്യം പതിയെ ശക്തിപ്പെടുമെന്നും വിഷമിച്ചിട്ട് കാര്യമില്ലെന്നും കാനം പറഞ്ഞു.

കേരളാ കോൺഗ്രസ് (എം)ന് സ്വാധീനം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. അവരുടേതായ സ്വാധീനം ചില കേന്ദ്രങ്ങളിൽ അവർക്കുണ്ട്. എന്നാൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അവർക്ക് വിജയിക്കാനായില്ല. അത് കുറവായി തുടരുമെന്നും കാനം വ്യക്തമാക്കി. പാലായിൽ ജോസ് കെ മാണി ജനകീയനല്ലാത്തതുകൊണ്ടാണ് തോറ്റത് എന്നായിരുന്നു സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് (എം) നെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ പരാതിയില്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് എല്ലാ ഘടകകക്ഷികളുടെയും ഉത്തരവാദിത്വം. ഇന്ന് കേരളാ കോൺഗ്രസ് എമ്മിൻറെ ഉത്തരവാദിത്വവും അത് തന്നെയാണ്. എല്ലാവരും ശ്രമിക്കേണ്ടതും, എല്ലാവരുടെയും ഉത്തരവാദിത്വവും അത് തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു. സി പി ഐയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധവും സിപിഎമ്മിനെ അറിയിച്ചിട്ടില്ലെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ വ്യക്തമാക്കി.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്നും ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. കാനം രാജേന്ദ്രൻറെ പ്രതികരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘അത് എന്നോട് നേരത്തെയും ഉണ്ടായിരുന്നല്ലോ, പലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്. അത് എന്നോടല്ല ചോദിക്കേണ്ടത്, അവരോട് തന്നെ ചോദിക്കണം. ഞാൻ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് കാനം രാജേന്ദ്രൻ. വളരെ മുതിർന്ന നേതാവാണ്, സിപിഐയുടെ നേതാവാണ്. അദ്ദേഹത്തെ ഞാൻ പൂർണ്ണമായിട്ടും ബഹുമാനിക്കുന്നു’ ജോസ് കെ മാണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here