കൊച്ചി: ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്ന മരിയ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ലണ്ടനിൽ നിന്നും പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു.
വിവരമറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും നാല് നഴ്‌സുമാരും ക്യാബിൻ ക്രൂ ജീവനക്കാരും യുവതിയെ പരിചരിക്കാനെത്തി. പിന്നീട് ഇവരുടെ സഹായത്തോടെ യുവതി വിമാനത്തിനുള്ളിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി. വിമാനത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു.
ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങിയത്. 210 യാത്രക്കാരുമായി പറന്ന വിമാനം വനിത പൈലറ്റായ ഷോമ സുർ ആണ് നിയന്ത്രിച്ചിരുന്നത് യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ പൈലറ്റുമാരെയും ഡോക്ടർമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.