കോഴിക്കോട് : പസഫിക് സമുദ്രത്തിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലേയും ചുഴലിക്കാറ്റ് കാലം സജീവമായതോടെ ഒക്ടോബര്‍ മാസത്തിലും കേരളത്തില്‍ മഴ കൂടും.

നിലവില്‍ തുലാവര്‍ഷം തുടങ്ങിയിട്ടില്ലെങ്കിലും ഇപ്പോഴേ 80 ശതമാനം അധികമഴ കേരളത്തില്‍ ഇന്നു വരെ ലഭിച്ചു കഴിഞ്ഞു. മിക്ക ജില്ലകളിലും വളരെ കൂടുതല്‍ എന്ന കാറ്റഗറിയിലാണ് മഴ അളവ് എത്തി നില്‍ക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് സീസണാണ്. കഴിഞ്ഞ മാസം അവസാന ദിനങ്ങളില്‍ ഗുലാബ് ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരുന്നു. ഈ മാസവും ജവാദ് ചുഴലിക്കാറ്റ് സാധ്യത ബംഗാള്‍ ഉള്‍ക്കടലിലുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ നാളെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദമാണ് ജവാദിന് കാരണമാകുക. വടക്കന്‍ ആന്ധ്രാതീരത്തേക്കോ ബംഗാള്‍ തീരത്തേക്കോ ജവാദ് നീങ്ങും. ഇപ്പോള്‍ ചൈനാ കടലിലുള്ള ലിയോണ്‍റോക്ക് ചുഴലിക്കാറ്റിന്റെ ശേഷിപ്പ് 15 ഓടെ ബംഗാള്‍ ഉള്‍ക്കടലിലെത്തി ജവാദിന് ശക്തിപകരും.

സാധാരണ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദങ്ങള്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയാണ് സഞ്ചരിക്കുകയെങ്കില്‍ നവംബറിലെ ചുഴലിക്കാറ്റുകള്‍ പടിഞ്ഞാറ് ദിശയില്‍ വന്ന് ആന്ധ്രയിലോ തമിഴ്‌നാട്ടിലോ ഒഡിഷയിലോ കരകയറുകയാണ് പതിവ്. ഒക്ടോബറില്‍ പിറവിയെടുക്കുന്ന ജവാദും ഇതേ ട്രാക്കില്‍ കരകയറാനാണ് സാധ്യത. ഒഡിഷയേക്കാള്‍ ആന്ധ്രയിലേക്ക് കരകയറാന്‍ ഇത് ശ്രമം നടത്തുമെന്ന നിരീക്ഷണം ഈ അടിസ്ഥാനത്തിലാണ്.

കേരളത്തില്‍ അതിശക്തമായ മഴ സാധ്യത
മുകളില്‍ സൂചിപ്പിച്ച അന്തരീക്ഷ സാഹചര്യങ്ങള്‍ കേരളത്തിലും അതിശക്തമായ മഴക്ക് കാരണമാകും. ഒക്ടോബര്‍ 11 തിങ്കളാഴ്ച രാത്രി മുതല്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു തുടങ്ങുമെന്നാണ് മെറ്റ് ബീറ്റ് വെതർ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തിങ്കളാഴ്ച കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴക്കും തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടത്തരം മഴ പ്രതീക്ഷിക്കുക.
ചൊവ്വാഴ്ച എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ചയും ഇതേ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബുധനാഴ്ച രാത്രി മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here