തിരുവനന്തപുരം: സംസ്ഥാനത്ത് ദുർബലമായ മഴ ബുധനാഴ്ചയോടു കൂടി വീണ്ടും ശക്തിപ്പെട്ടേകകുമെന്ന് റിപ്പോർട്ടുകൾ. തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തോടു ചേർന്നാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് ദുർബലമായതോടെയാണ് സംസ്ഥാനത്ത് പലയിടത്തും മഴ ശമിച്ചത്. എന്നാൽ രണ്ട് ദിവസത്തിനു ശേഷം വീണ്ടു മഴ ശക്തിപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ന്യൂനമർദ്ദം തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും മഴ കനത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന മൂന്നു നാലു ദിവസത്തേയ്ക്ക് ശക്തമായ മഴ തുടർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. സംസ്ഥാനത്ത് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായാണ് കിഴക്കൻ കാറ്റ് ശക്തിപ്പെുടന്നത്.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടങ്ങളിലും മഴമേഘങ്ങൾ മൂടിയ നിലയിലാണ്. പല ജില്ലകലിലും ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. അതേസമയം, തെക്കൻ കേരളത്തിൽ പല നദികളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇവിടെ വീണ്ടും മഴയുണ്ടായാൽ സ്ഥിതി ആശങ്കാജനകമാകുമെന്നാണ് ദുരന്തനിവാരണ അതോരിറ്റി വ്യക്തമാകുന്നത്. കക്കി, ഷോളയാർ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതോടെ റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ളചുളളിയാർ, പീച്ചി ഡാമുകളിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ബുധനാഴ്ച മുതൽ മഴ ശക്തിപ്പെടുമെന്നും വരുന്ന ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യർഥിച്ചിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണെന്നും ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ഇതിനോടകം 105 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായും സർക്കാർ അറിയിച്ചിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇടിമിന്നൽ സമയത്ത് യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി നിർദേശം നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും ട്രാക്ടറുകളും പരമാവധി ഒഴിവാക്കണം. കാറുകളിലും ബസുകളിലും സഞ്ചരിക്കുമ്പോൾ കൈകളും കാലുകളും പുറത്തിടരുത്. പരമാവധി സമയം വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും അതോരിറ്റി നിർദേശിച്ചു. ഇടിമിന്നൽ സമയത്ത് ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ പോകരുത്. ഇടിമിന്നൽ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യബന്ധനം നിർത്തി ഉടൻ തന്നെ കരയിലേയ്ക്ക് മടങ്ങണം.

LEAVE A REPLY

Please enter your comment!
Please enter your name here