തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള- പെൻഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ 5,6 തീയതികളിലും എംപ്‌ളോയീസ് സംഘ് നവംബർ 5നും പണിമുടക്കും. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷൻ നവംബർ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴും കെഎസ്ആർടിസിയിൽ ഈ മാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടില്ല. പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് സർക്കാരിൽ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടർന്ന് പെൻഷനുള്ള തുക നൽകാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്.

പണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിൻറെ വിശദീകരണം. പത്ത് വർഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‌കരണ ചർച്ചകൾ വഴി മുട്ടി. സെപ്റ്റംബർ 20ന് ശേഷം ഇതുവരെ ചർച്ച നടന്നിട്ടില്ല. അതിനിടെയാണ്  ഈ പ്രതിസന്ധി.

LEAVE A REPLY

Please enter your comment!
Please enter your name here