തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻ ചാണ്ടി. തെറ്റുപറ്റിയത് തനിക്കാണെന്നും ചെറിയാൻ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിഷയത്തിൽ ആത്മപരിശോധനയ്ക്ക് സമയമായെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അവുക്കാദർകുട്ടിനഹ പുരസ്‌കാരം ചെറിയാൻ ഫിലിപ്പിന് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത് വർഷത്തിനു ശേഷം സമാന ചിന്താഗതിയുള്ളവർ ഒരേ വേദിയിൽ എത്തുന്നു എന്ന ആമുഖത്തോടെയാണ് ഉമ്മൻ ചാണ്ടി പ്രസംഗം ആരംഭിച്ചത്. ഉമ്മൻ ചാണ്ടി തന്റെ രക്ഷകർത്താവാണെന്നും ആ രക്ഷകർതൃത്വം ഇനിയും വേണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തിൽ യാഥാർത്ഥ്യമായെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇടതുപക്ഷവുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയും ചെറിയാൻ ഫിലിപ്പും വേദി പങ്കിട്ടത്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയതോടെയാണ് ഇടതുപക്ഷവുമായുള്ള ചെറിയാൻ ഫിലിപ്പിന്റെ പിണക്കം മറനീക്കി പുറത്തുവന്നത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്, എന്നായിരുന്നു ചെറിയാന്റെ വിമർശനം.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കണം. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല- എന്നും ചെറിയാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here