തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നായിരുന്നു കോടിയേരി സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് മാറി നിന്നത്.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
2020 നവംബർ 13നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പദവിയിൽ നിന്ന് മാറി നിന്നത്. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ മടങ്ങിവരവ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വന്നതെന്ന് എം എം മണി പ്രതികരിച്ചു.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. ചികിത്സയ്ക്കായി പാർട്ടി അവധി അംഗീകരിക്കുകയും ചെയ്തു. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് ആണ്.
മകൻ ബിനീഷിൻറെ അറസ്റ്റും കേസും വിവാദമായി നിൽക്കവെയായിരുന്നു കോടിയേരി സെക്രട്ടറി പദത്തിൽ നിന്ന് മാറി നിന്നിരുന്നത്. ജയിൽ മോചിതനായി ബിനീഷ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കോടിയേരിയും പദവിയിലേക്കു തിരിച്ചെത്തിയത്.