പാലക്കാട്: വാളയാർ കേസിൽ സിബിഐയുടെ ഡമ്മി പരീക്ഷണം. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതേ വീട്ടിൽ വച്ച്
സാഹചര്യം പുനരാവിഷ്‌കരിക്കുകയാണ് സിബിഐ . കുട്ടികൾ മരിച്ച മുറിയിൽ രണ്ട് പേരുടെയും അതേ തുക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും. വീടിന്റെ ഉത്തരത്തിൽ തുങ്ങി മരിക്കാൻ ഒമ്പതുവയസുകാരിക്ക് ആകില്ലെന്നതായിരുന്നു വിവാദ കേസിലെ പ്രധാന വാദങ്ങളിൽ ഒന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം.
ഡമ്മി പരീക്ഷണത്തിന് മുന്നോടിയായി പെൺകുട്ടികളുടെ വസ്ത്രങ്ങൾ, ഷാൾ എന്നിവ ആവശ്യപ്പെട്ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. പൊലീസ് രേഖയിലെ മുഴുവൻ സാധനങ്ങളും നൽകാനാവില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെ സമാന വസ്തുക്കൾ ഉപയോഗിച്ചു ഡമ്മി പരീക്ഷണം നടത്താമെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഡമ്മി പരീക്ഷണം നടത്താനുള്ള വകുപ്പുതല അനുമതി സിബിഐ നേരത്തെ നേടിയിരുന്നു. കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ പാലക്കാട് ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഒപ്പം പെൺകുട്ടികളുടെ അമ്മയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.