തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്ന പേരിൽ എട്ട് വയസുകാരിയേയും അച്ഛനേയും പരസ്യവിചാരണ നടത്തിയ സംഭവത്തിൽ മാപ്പ് ചോദിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ. പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുകയാണെന്ന് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു. തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും ഉദ്യോഗസ്ഥ അറിയിച്ചു. ക്ഷമാപണം സ്വാഗതാർഹമാണെന്നും എന്നാൽ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് കുട്ടിക്കും രക്ഷിതാക്കൾക്കും തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.

പോലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ടു പോകും. ഉദ്യോഗസ്ഥയെ സംരക്ഷിച്ചത് ഉന്നത ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കോടതിക്കു മുന്നിൽ ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിട്ട് എന്തു ചെയ്യാനാണ്. ഉന്നത ഉദ്യോഗസ്ഥർ അവരെ സംക്ഷിച്ചതിനാലാണ് ഹൈക്കോടതി വരെ പോകേണ്ടിവന്നത്.

മാപ്പ് പറഞ്ഞാൽ ഞാനും എന്റെ മകളും എങ്ങനെ സ്വീകരിക്കും? കേസുമായി മുന്നോട്ടു പോകും. ഉദ്യോഗസ്ഥയെ പിരിച്ചു വിടണം. മാനനഷ്ടത്തിന് നഷ്ടപരിഹാരം വേണം- ജയചന്ദ്രൻ പറഞ്ഞു.

സംഭവം നടന്നതിന്റെ പിറ്റേന്ന് മുതൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ട് ഞങ്ങൾക്ക് നീതി ലഭിച്ചില്ല. കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് മാപ്പുമായി എത്തിയിരിക്കുന്നത്. കേസിൽ നിന്നു രക്ഷപെടുന്നതിനാണ് ഈ ഖേദ പ്രകടനമെന്ന് ജയചന്ദ്രൻ ആരോപിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി പി രജിതയുടെ മൊബൈൽ ഫോൺ പോലീസ് വാഹനത്തിൽ നിന്നും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. എന്നാൽ പരിശോധനയിൽ വാഹനത്തിൽ നിന്നു തന്നെ മൊബൈൽ ഫോൺ കണ്ടെടുത്തു. സംഭവത്തിൽ മാപ്പ് പറയാൻ പോലും ഉദ്യോഗസ്ഥ തയ്യാറായിരുന്നില്ല. മാനസികമായി തളർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കേണ്ടിവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here