ഷംസു നരിക്കുനി
നരിക്കുനി : സൈക്കിളിൽ നാടുചുറ്റുന്നവരുണ്ട്. എന്നാൽ സൈക്കിളിനൊപ്പം ഉറങ്ങാനും ഭക്ഷണം പാകംചെയ്യാനും സൗകര്യത്തോടെ ക്യാമ്പറുമായി നാടുചുറ്റുന്നവരെ മലയാളികൾക്കറിയില്ല. എന്നാൽ കോഴിക്കോടിന്റെ മണ്ണിൽ നിന്നും 22 കാരനായ യുവാവ് സ്വയം നിർമ്മിച്ച ക്യാമ്പറുമായാണ് സഞ്ചരിക്കാൻ ഒരുങ്ങുന്നത്.
നരിക്കുനി കൊട്ടയോട്ട് താഴം സ്വദേശി മിദ്‌ലാജ് ആണ് സ്വന്തമായി സൈക്കിൾ ക്യാംപർ നിർമിച്ച് കേരളം ചുറ്റാനൊരുങ്ങുന്നത്.
യാത്ര ചെയ്യുമ്പോൾ ഭക്ഷണം പാകം ചെയ്യാനും, ഉറങ്ങാനും വരെ സംവിധാനങ്ങൾ കാംപറിൽ ഒരുക്കിയിട്ടുണ്ട്, വിവിധ സ്ഥലങ്ങൾ യാത്ര നടത്തി ഇതിനോടകം ഇരുപത്തിരണ്ടുകാരനായ മിദ്‌ലാജ് ജനശ്രദ്ധ നേടിയിട്ടുണ്ട്.
സൈക്കിളിന്റെ പിന്നിൽ ഘടിപ്പിക്കുന്ന രീതിയിലാണ് 5 മാസം സമയമെടുത്ത് കാംപർ നിർമാണം പൂർത്തിയാക്കിയത്. മുഴുവൻ നിർമാണ പ്രവർത്തനവും സ്വയം ചെയ്തതാണെന്നതും ശ്രദ്ധേയമാണ്. നിലവിൽ സൈക്കിളിൽ ചവിട്ടി നീക്കുന്നതാണെങ്കിലും, സോളാർ സംവിധാനവും, മോട്ടോറും ഉപയോഗിച്ച് നിർമാണം കൂടുതൽ സാങ്കേതികമാക്കാനാണ് മിദ്‌ലാജിന്റെ തീരുമാനം.
ആദ്യ ഘട്ടം കേരളം ചുറ്റാനാണ് പദ്ധതിയെങ്കിലും, സോളാർ മോട്ടോർ സംവിധാനം ഫിറ്റ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ സ്പോൺസർമാരെ തേടുകയാണ് യുവാവ്. ജനുവരി ആദ്യവാരത്തോടെ യാത്ര ചെയ്യാനാണ് പ്ലാൻ. ഒരു സ്പോൻ സറോ ഏതെങ്കിലും സ്ഥാപനമോ വരുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
കൊട്ടയോട്ട് താഴം ഇയ്യം പറമ്പത്ത് ഓട്ടോ തൊഴിലാളിയായ മമ്മുവിന്റെ മകനാണ് ഉമ്മയും രണ്ടു സഹോദരങ്ങളുമുണ്ട്. മിദ്‌ലാജിന്റെ നമ്പർ: 7034 793 779