കൊച്ചി: കേരളത്തിൽ ഒന്നര മാസത്തിനുള്ളിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധർ. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന് മുകളിൽ കേസുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
കോവിഡ് വന്നുപോയവർക്കും രോഗം വരാം. ചില കേസുകളിൽ പ്രതിരോധശേഷിയെയും മറികടന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്.
ക്വാറന്റീൻ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവർക്കും രോഗംപകരാൻ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ സാധിക്കാത്ത കേസുകളും ഉണ്ട്.
രോഗബാധിതരായി എത്തുന്നവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താൻ പല കേസുകളിലും സാധിച്ചിട്ടില്ല. ഇവർ സമൂഹത്തിൽ ഇറങ്ങിനടന്ന് രോഗവ്യാപനം കൂട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നതും നിർണായകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.