പാലക്കാട്: സിപിഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെ മുന്നറിയിപ്പുമായി പിണറായി വിജയൻ. പാലക്കാട്ടെ സിപിഎമ്മിൽ ചിലർ വിഭാഗീയത സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാൽ മുളയ്ക്കുന്നത് കാണുന്നു. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയേ പോകും. കർശന നടപടി ഉണ്ടാകുമെന്നും പിണറായി മുന്നറിയിപ്പു നൽകി. സംസ്ഥാന തലത്തിൽ വിഭാഗീയത പൂർണ്ണമായും ഇല്ലാതാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം പ്രദേശിക വിഭാഗീയത നിലനിന്നിരുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  15 ഏരിയാ കമ്മിറ്റികളിൽ ഒൻപത് ഇടങ്ങളിലാണ് മത്സരം നടന്നത്. വിഭാഗീയത മൂലം രണ്ട് ലോക്കൽ സമ്മേളനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ പൊതു ചർച്ചയിലും വിഭാഗീയതയുമായി ബന്ധപ്പെട്ട പരാമർശം ഉണ്ടായി. ഇതിനു പിന്നാലെയാണ് സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിൽ പിണറായി ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചർച്ചയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പോലീസിനെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പോലീസ് പ്രവർത്തിക്കുന്നത് എന്നായിരുന്നു വിമർശനം. പോലീസിനെ നിയന്ത്രിക്കണമെന്നും പാർട്ടി ഇടപെടണമെന്നുമായിരുന്നു പ്രതിനിധികളുടെ ആവശ്യം.

ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. സംസ്ഥാന നേതാക്കൾ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നില്ലെന്നാണ് വിമർശനം. ഒന്നിനും കൊള്ളാത്ത നേതൃത്വമായി ജില്ലാ നേതൃത്വം മാറിയെന്നും വിമർശനം ഉയർന്നു. ചില താൽപര്യങ്ങളുള്ള നേതാക്കളുടെ തോഴനായി ജില്ലാ സെക്രട്ടറി മാറിയെന്നും ആക്ഷേപമുയർന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here