ചെറുതോണി: ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ (22) കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കീഴടങ്ങിയത്. കെഎസ്യു ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റാണ് ടോണി. ജിതിൻ കെഎസ്യു ഇടുക്കി ജില്ലാ സെക്രട്ടറിയാണ്.
തിങ്കളാഴ്ച ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിലാണ് വിദ്യാർഥിയായ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ചത്. വിദ്യാർഥികളായ തൃശൂർ സ്വദേശി അഭിജിത്ത് ടി. സുനിൽ, കൊല്ലം സ്വദേശി എ.എസ്. അമൽ എന്നിവർക്ക് പരിക്കേറ്റിരുന്നു.
തന്നെ ടോണി കുത്തിയെന്നാണ് പരിക്കേറ്റ അഭിജിത്തിന്റെ മൊഴി. കുളമാവ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. കേസിൽ ഒന്നാം പ്രതി യൂത്ത്കോണ്‍ഗ്രസ് വാഴത്തോപ്പു മണ്ഡലം പ്രസിഡന്റ് മണിയാറൻകുടി പീടികത്തറയിൽ നിഖിൽ പൈലി, രണ്ടാം പ്രതി വാഴത്തോപ്പ് ഇടയാൽ ജെറിൻ ജോജോ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.