കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നാണ് ദിലീപിന്റെ വാദം.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയത്.
അവധി ദിവസമായതിനാൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത്. പ്രാധാന്യമുള്ള കേസായതിനാൽ വിശദമായി വാദംകേൾക്കണമെന്നു വ്യക്തമാക്കി ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം ഹർജികൾ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ദിലീപിനെ അറസ്റ്റ് ചെയ്തേക്കും.