കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു. പ്രതികൾ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറാൻ ഒരു കാരണം ഇതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ല ദിലീപെന്നും, അതിന് വഴി വയ്ക്കുന്ന പ്രവൃത്തികൾ ചെയ്‌തെന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നുമാണ് സർക്കാർ വാദം.

പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.

കേസന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.  

എന്നാൽ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്നും തന്നെ ടിപ്പറിടിപ്പിച്ച് ദിലീപ് കൊല്ലാൻ ശ്രമിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻറെ മൊഴി വ്യാജമായി പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു.

എന്നാൽ ബാലചന്ദ്രകുമാറിൻറെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ഡിജിറ്റൽ തെളിവുകളുണ്ടെന്ന് സർക്കാരിന് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട്. ഈ കേസിൽ വലിയ മാനിപ്പുലേഷൻസ് നടക്കുന്നുണ്ട്. പ്രതികൾ സാധാരണക്കാർ അല്ല. സാധാരണക്കാരൻറെ വെറും വികാരവിക്ഷോഭമല്ല ദിലീപിൻറേത്. അത്തരത്തിൽ തൻറെ വീടിൻറെ സ്വീകരണമുറിയിലിരുന്ന് ദിലീപ് വെറുതെ പറഞ്ഞതല്ല. ഒരു മുറിയിലിരുന്ന് പറഞ്ഞത് മാത്രമല്ല ഈ കേസിൽ തെളിവായുള്ളത്. ഇതിലേക്ക് നയിക്കുന്ന പ്രവൃത്തികളും ചെയ്‌തെന്ന് ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

എന്നാൽ എന്താണീ തെളിവുകൾ എന്നറിയാതെ എന്താണ് തിരികെ വാദിക്കുക എന്നാണ് ദിലീപിൻറെ അഭിഭാഷകർ ചോദിക്കുന്നത്. ഹർജിക്കാരെ തെളിവ് കാണിക്കാതെ ഒരു ഉത്തരവ് പാസ്സാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയും പറഞ്ഞു.

അതേസമയം, സാക്ഷിമൊഴിയിൽ ദിലീപ് ഇടയ്ക്കിടെ മറ്റൊരു മുറിയിൽ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്ന് അന്വേഷിക്കണം എന്നും കോടതി വ്യക്തമാക്കി. എന്നാൽ മദ്യലഹരിയിൽ ഭീഷണി മുഴക്കി എന്നത് പ്രതിരോധമായി ദിലീപിന് സ്വീകരിക്കാനാകില്ല എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

എന്നാൽ വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്നായിരുന്നു രാവിലെ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ചോദിച്ചത്.  അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു.

എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.

ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.

നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിൻറെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നുറപ്പായിരുന്നു. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. ‘പത്മസരോവരം’ എന്ന ദിലീപിൻറെ വീട്ടിലും, സഹോദരൻ അനൂപിൻറെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള ‘ഗ്രാൻഡ് പ്രൊഡക്ഷൻസ്’ എന്ന ദിലീപിൻറെയും അനൂപിൻറെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here