കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹൈക്കോടതി ഉത്തരവ് ദിലീപിന് താൽക്കിക ആശ്വാസം. തന്നെ കേസിൽ അറസ്റ്റു ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യ ഉപാദികളോടെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു, എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ചില തെളിവുകൾ കോടതി വളരെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കം നടത്തരുതെന്നാണ് കോടതിയുടെ കർശന നിർദ്ദേശം. മൂന്നു ദിവസം ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ ഹാജരാവാനാണ് കോടതിയുടെ ഉത്തരവ്. 27 വരെ അറസ്റ്റു പാടില്ലെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സാക്ഷികളെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റ്ദ്ദാക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി. മനസിൽ പോലും സാക്ഷികളുടെ മൊഴിമാറ്റുന്നതുൾപെടെയുള്ള കാര്യങ്ങൾ ആലോചിക്കരുതെന്നാണ് ദിലീപിന്റെ അഭിഭാഷകനായ അഡ്വ രാമൻ പിള്ളയോട് കോടതി വാക്കാൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ദിലീപിന് തൽക്കാലം ആശ്വാസമാണെങ്കിലും പിന്നീട് ഭീഷണിയുമാണ്.
തല്ക്കാലം ദിലീപിനും, പ്രോസിക്യൂഷനും സമാധാനത്തോടെ കോടതിയിൽ നിന്നും പിരിയാൻ കഴിഞ്ഞു. എന്നാൽ ദിലീപിനെതിരെ തെളിവുകൾ കാര്യമായി ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. പബ്ലിക് പ്രപോസിക്യൂട്ടർ പലപ്പോഴും കോടതിയിൽ ഉ്ത്തരം മുട്ടിയെന്നാണ് കോടതി നടപടികൾ വീക്ഷിക്കാനായി എത്തിയർ പറയുന്നത്. പ്രോസിക്യൂഷൻ വ്യക്തമായ തെളിലുകൾ ഹാജരാക്കിയില്ലെന്നും അതാണ് കോടതി പലവിധ ചോദ്യങ്ങൾ ഉന്നയിക്കാൻ കാരണമെന്നാണ് ആരോപണം.
ഇതിനിടയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരിക്കുമെന്ന വിവരമാണ് പുറത്തുവന്നത്. ദിലീപ് ഉൾപ്പടെ അഞ്ച് പ്രതികളും നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികൾ.
അന്വേഷണസംഘത്തിന് ദിലീപിനെ നാളെയും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്ന് നിർദേശം നൽകിയത്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാൽ, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.