തിരുവനന്തപുരം: കേരളത്തിൽ വ്യാപകമാകുന്നത് ഒമിക്രോൺ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിർണായകമാണ്. സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോണാണ്. ആറ് ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം. കൊവിഡ് കേസുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യാപകമാകുന്നത് ഒമിക്രോൺ വകഭേദമാണെന്ന് പരിശോധനയിൽ നിന്ന് വ്യക്തമാണ്. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലും ഐസിയു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിലെത്തുന്നത്. കൊവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ട് ശതമാനം കുറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണ്. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതായി കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. സൗകര്യമുണ്ടായിട്ടും ചികിത്സ നൽകിയില്ലെങ്കിൽ ഗൗരവമായി എടുക്കും.
ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണ ലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കുറഞ്ഞില്ലെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടും. രോഗികളുടെ വർധനയനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഇവർ ഡോക്ടറെ സമീപിക്കണം. പ്രമേഹമുള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് ഗൃഹപരിചരണത്തിൽ കഴിയണം. തളർച്ച അനുഭവപ്പെട്ടാൽ ഡോക്ടറെ ബന്ധപ്പെടണം. ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെൽ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here