ന്യൂ ഡൽഹി: സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും മുതിർന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി.തോമസിനേയും വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കെ പി സി സിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ എ ഐ സി സി തീരുമാനം എടുത്തത് എന്നാണ് സൂചന.

വിലക്ക് സംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്താൽ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.  എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടെത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിൻറെയും പ്രതികരണം. അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്തു.  

പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്കാണ്  ശശി തരൂരിനെയും കെ വി തോമസിനെയും സി പി എം ക്ഷണിച്ചത്. സിൽവർലൈനിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സി പി എം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരൻ ഇക്കാര്യത്തിൽ കർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.

രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെ വി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതൽ അകൽച്ചയിലാണ്. ജി 23 അംഗമായ തരൂർ ദേശീയ നേതൃത്വവുമായി അകൽച്ചയിലുമാണ്. പൊതുവിഷയങ്ങളിൽ സംസ്ഥാന നേതാക്കളെ തരൂർ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം കെ പി സി സി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സി പി എം. കെ പി സി സി വിലക്ക് ബി ജെ പിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here