കണ്ണൂർ: ആർ എസ് എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പകരം മറ്റ് പാർട്ടികളെ എതിർക്കുന്നുവെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

ആർ എസ് എസിനെക്കുറിച്ചുള്ള പഠനം പാർട്ടി ക്ലാസിൽ നിർബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണം. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വിഭാഗീയത തുടരുന്നുണ്ട്. കർണാടകത്തിൽ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളിൽ പാർട്ടി ഫണ്ടിൽ തിരിമറിയുണ്ടായി.

പാർട്ടി അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട് പറയുന്നു. കേരളത്തിൽ പശ്ചിമ ബംഗാളിൻറെ മൂന്നിരട്ടി അംഗങ്ങൾ ഉണ്ട്. സി പി എം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്.  ഇതിൽ 5, 27, 174 പേർ കേരളത്തിൽ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു.  31 വയസിനു താഴെയുള്ളവരുടെ എണ്ണത്തിൽ കേരളത്തിൽ നേരിയ വർദ്ധനയുണ്ട്.  കേരളത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 63 ആയി.  പ്രായപരിധി കാരണം ഒഴിയേണ്ടി വന്നാലും ചിലർക്ക് ചുമതലകൾ നല്കണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

പാർട്ടി സെൻററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സംഘടനാ ചുമതലകൾ നിർവ്വഹിക്കുന്നതിൽ പി ബി പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല. ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധയെന്ന് വിമർശനമുണ്ട്. പാർലമെൻററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നു. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം. പി ബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ല. വർഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും പ്രവർത്തനം വിലയിരുത്തൽ നടത്താനായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തത് പിഴവെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരം ഒഴിവാക്കുന്നു. പാർലമെൻററി വ്യാമോഹവും ഇതിന് കാരണമാകുന്നു.

ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്ന് സി പി എം റിപ്പോർട്ട് വിമർശിക്കുന്നു. വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയെന്ന് സി പി എം വിമർശിക്കുന്നു. കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021 ൽ അംഗീകാരം നല്കിയത്. വിജയം പാർട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാർട്ടിയും ബഹുജന സംഘടനകളും ഭരണത്തിൻറെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോർട്ട് പറയുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷം പാർട്ടിക്ക് ദേശീയ തലത്തിൽ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.

പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. തൃണമൂലിനും ബിജെപിക്കുമിടയിൽ ഒത്തുകളിയെന്ന വിലയിരുത്തൽ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിർദ്ദേശം ലംഘിച്ചാണ് കോൺഗ്രസും ഐ എസ് എഫും ഉൾപ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്.

പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി. ജാതി യാഥാർത്ഥ്യമെന്നും പിന്നാക്ക ദളിത് വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കണമെന്നും തെലങ്കാന വാദിച്ചു. പിബിയും സിസിയും ഇത് മാർക്‌സിസ്റ്റ് വിരുദ്ധ നിലപാടെന്ന് പ്രമേയം പാസ്സാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here