കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി സഹോദരന്‍ ബിലാല്‍. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷഹന തൂങ്ങി മരിച്ചു എന്ന് പറയുന്ന ജനലും തറയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും കാണുന്ന ആര്‍ക്കും അത് ബോധ്യപ്പെടുമെന്നും ബിലാല്‍ പറഞ്ഞു. ഷഹനയുടെ മൃതദേഹത്തിലുള്ള പാടുകള്‍ ഒന്നും പഴക്കമുള്ളതല്ലെന്നും ബിലാല്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും ബിലാല്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ബിലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

 
 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. ഷഹനയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്. മൃതദേഹത്തിലെ പാടുകളൊന്നും ഒരുപാട് പഴക്കമുള്ളതല്ല. മര്‍ദ്ദനമേറ്റു എന്നുള്ളത് പൊലീസും ശരിവെച്ചിട്ടുണ്ട്. എന്നാല്‍ പ്രാഥമികമായി ആത്മഹത്യയാണ് എന്ന് തന്നെയാണ് നിഗമനം. പക്ഷെ അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. കാരണം ഷഹന വളരെ ബോള്‍ഡ് ആയിട്ടുള്ള കുട്ടിയാണ്. ആത്മഹത്യയ്‌ക്കെതിരെ പ്രതികരിക്കുന്ന കുട്ടിയാണ്. പല ആത്മഹത്യകളും കേരളത്തില്‍ നടന്നപ്പോള്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അവള്‍ പ്രതികരിച്ചിരുന്നു. എന്തിന് വേണ്ടി മരിക്കണം, ജോലി ചെയ്ത് ജീവിച്ച് കൂടെ എന്നാണ് അവള്‍ പറയാറുള്ളത്.

അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും അഞ്ച് മാസവുമായി. ഇതിനിടയില്‍ വളരെ മോശമായിട്ടുള്ള രീതിയില്‍ എത്രയോ തവണ പ്രശ്‌നമുണ്ടായിരുന്നു. അന്നൊന്നും അവള്‍ക്ക് ഇങ്ങനെ ഒരു ചിന്ത തോന്നിയിട്ടില്ല. എന്നാല്‍ വിവാഹമോചനം എന്നതിലേക്ക് എത്തിക്കാതിരിക്കാന്‍ വേണ്ടി അവള്‍ നന്നായി ശ്രമിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും അവള്‍ ഇങ്ങോട്ട് വരാനോ കേസ് കൊടുക്കാനോ തയ്യാറാകാതിരുന്നത്. കേസ് കൊടുക്കുകയോ അല്ലെങ്കില്‍ വീട്ടിലേക്ക് വരികയോ ചെയ്ത് വിവാഹ മോചിതയാകാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല.

നമുക്ക് ആ ബന്ധം വേണ്ട, ശരിയാവില്ല, എനിക്ക് പേടിയാവുന്നുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ പലപ്പോഴും നിര്‍ബന്ധിച്ചിട്ടുണ്ട്. ഞാന്‍ സജ്ജാദിന്റെ ഉമ്മയോടും ഇക്കാര്യം സംസാരിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അവന് (സജ്ജാദിന് ) ഇത്തിരി മുന്‍കോപം കൂടുതലാണ്, എനിക്കും പേടിയുണ്ട്. നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ രണ്ട് പേര്‍ക്കും പോയില്ലേ എന്നാണ്. ഷഹനയ്ക്ക് വിവാഹ മോചനത്തിനോട് താല്‍പര്യം ഇല്ലാത്തതിനാലാണ് ഞങ്ങള്‍ക്കും അവളുടെ വാക്കിനനുസരിച്ച് നില്‍ക്കേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here